സാധാരണക്കാർക്ക് ആശ്വാസമായി "സഹകരണ ഭവന പദ്ധതി": 1 ലക്ഷം വീടുകളാണ് ലക്ഷ്യമെന്ന് ധനമന്ത്രി
2025 കേരള ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ അപ്രതീക്ഷിത മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല. ഇത്തവണ എല്ലാ മേഖലകളേയും തൃപ്തിപ്പെടുത്താൻ കേരളം ശ്രമിച്ചിട്ടുണ്ട്. അതിൽ ആശ്വാസകരമായ ഒരു പദ്ധതിയാണ് സഹകരണ ഭവന പദ്ധതി. വീടു നിർമ്മാണം ഒരു പ്രധാനപ്പെട്ട വിഷയമാണ്. നിരവധി ആളുകളാണ് ഒരു വീടെന്ന സ്വപ്നത്തിനായി കാത്തിരിക്കുന്നത്. സംസ്ഥാനത്തെ ഭവനനിര്‍മ്മാണ മേഖലക്ക് ശക്തി നല്‍കുന്നതിനായി വിപുലമായ ഒരു സഹകരണ ഭവന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ.
നഗര, ഗ്രാമ പ്രദേശങ്ങളിൽ ഇടത്തരം വരുമാനക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ റസിഡന്‍ഷ്യൽ കോംപ്ലക്സുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളിൽ കേരളത്തിലെ നഗരങ്ങളില്‍ 1 ലക്ഷം ഭവനങ്ങളെങ്കിലും നിർമ്മിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വലിയ തോതിൽ സർക്കാർ ജീവനക്കാർക്കും ഈ പദ്ധതി സഹായകരമാകും.
ഈ പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലുള്ള ജനങ്ങൾക്കും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകും. ഡല്‍ഹി, മുംബൈ , കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഭവന പദ്ധതികളുടെ മാതൃകയിൽ ബഹുനില അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും, കുറഞ്ഞത് 20 ഭവനങ്ങളുള്ള റസിഡൻഷ്യൽ ക്ലസ്റ്ററുകളും നിർമ്മിക്കും. പാർപ്പിട സമുച്ചയങ്ങളുടെ നിർമ്മാണത്തിലും വികസനത്തിലും ഉപഭോക്താക്കളുടെ സഹകരണ സൊസൈറ്റിക്ക് ഒരു ഡെവലപ്പറുടെ ചുമതലയാണുണ്ടാവുക. പദ്ധതിയുടെ ഭാഗമായി ഭവന വായ്പകൾക്ക് പലിശയിളവ് നൽകുന്നതിന് 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഭവന വായ്പകൾക്ക് പലിശയിളവ് നൽകുന്നതോടെ കേരളത്തിലെ ഇടത്തരം വിഭാഗത്തിന് ആശ്വാസമേകും. വീട് നിർമ്മിക്കുവാനും അതിന്റെ അറ്റകുറ്റപ്പണികൾക്കും വേണ്ടിയാണ് സംസ്ഥാനത്തെ ഭൂരിഭാഗം ആളുകളും പണം ചിലവാക്കുന്നത്. സാമ്പത്തിക സ്രോതസ്സ് ഇല്ലാത്തവരെല്ലാം ഇതിനായി വായ്പ എടുക്കും. ഭവ വായ്പക്ക് പൊതുവേ പലിശ കുറവാണെങ്കിൽ വീണ്ടും ഇളവ് നൽകുന്നതോടെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇതൊരു സന്തോഷ വാർത്തയാവും.
ഭവന പദ്ധതിക്കു പുറമേ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. അതുപോലെ തന്നെ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ന്യൂ ഇന്നിംഗ്സ് എന്ന പേരില്‍ ബിസിനസ് പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരൻമാരുടെ സാമ്പത്തിക ശേഷിയും അനുഭവ പരിചയവും ഉപയോഗപ്പെടുത്തി പുതു സംരംഭങ്ങൾ/ വ്യവസായങ്ങൾ ആരംഭിക്കാൻ പ്രോത്സാഹനവും നൽകുന്ന പദ്ധതിയാണ് ഇന്നിംഗ്സ്.
അതായത് ഇത്തവണ വയോജനങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. എല്ലാ വയോജനങ്ങൾക്കും പാലിയേറ്റീവ് കെയറിനും മരുന്നിനും ഭക്ഷണത്തിനും ചികിത്സക്കും പരിചരണത്തിനും അവകാശമുണ്ട്. ഈ അവകാശങ്ങൾ ഉറപ്പു നരുത്തുന്നതിനായി തയ്യാറാക്കുന്ന പദ്ധതിയാണ് വയോജന സൗഹൃദ കേരളം. സൗജന്യമായി നല്‍കുന്ന സേവനങ്ങൾക്കു പുറമേ സ്ഥിരം കെയർ, എഐ സർവയലൻസ് തുടങ്ങിയവ ഫീസ് ഈടാക്കിയും ലഭ്യമാക്കും.


Click it and Unblock the Notifications


