പ്രതീക്ഷകള്‍ വാനോളം; കേരള ബജറ്റ് ജനുവരി 29 ന് - നടപടി ക്രമങ്ങള്‍
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) സര്‍ക്കാറിന്റെ അവസാന ബജറ്റ് ജനുവരി 29 ന് നടക്കും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ 2026-27 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിക്കും.
2025-26 സാമ്പത്തികവര്‍ഷത്തെ അനുബന്ധ സാമ്പത്തിക പ്രസ്താവനയും അതേദിവസം അദ്ദേഹം മേശപ്പുറത്തുവയ്ക്കും. ധനമന്ത്രി അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്.

ബജറ്റ് സമ്മേളനം ആരംഭിച്ചു
15-ാം കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ജനുവരി 20 ന് ആരംഭിച്ചു. അന്തരിച്ച പ്രമുഖ വ്യക്തികള്‍ക്കും മുന്‍ നിയമസഭാംഗങ്ങള്‍ക്കും സഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഗവര്‍ണറുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 2,3,4 തീയതികളിലാണ് ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച നടക്കുക. ഫെബ്രുവരി 6 മുതല്‍ 22 വരെ സഭയുണ്ടാകില്ല. പകരം സബ് കമ്മിറ്റികളുടെ യോഗവും ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയും നടത്തും. ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നത് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 19 വരെയുള്ള 13 ദിവസങ്ങളിലാണ്. 2026-27 വര്‍ഷത്തെ ബജറ്റുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലിന്മേലും 2025-26 വര്‍ഷത്തെ അനുബന്ധ ഉപധനാഭ്യര്‍ത്ഥന ബില്ലുകളിലുമാണ് ചര്‍ച്ചകള്‍ നടക്കുക.
മാര്‍ച്ച് 26 വരെയാണ് ബജറ്റ് സമ്മേളനം. ഈ വര്‍ഷത്തെ ബജറ്റ്, കേന്ദ്രബജറ്റിന് മുന്നോടിയായാണ് നടക്കുക. മുന്‍വര്‍ഷത്തിലിത് നേരെ തിരിച്ചായിരുന്നു. ഈ വര്‍ഷത്തെ കേന്ദ്രബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ചയാണ്. അതേദിവസം രാവിലെ 11 ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചു തുടങ്ങും. അവര്‍ അവതരിപ്പിക്കുന്ന ഒന്‍പതാമത്തെ ബജറ്റാണിത്.
ജനുവരി 28 മുതല്‍ ഏപ്രില്‍ 2 വരെയാണ് പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരു ബജറ്റുകളും. അതുകൊണ്ടുതന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റ് പ്രസംഗങ്ങളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
അച്ചടക്കമുള്ള ഭരണവും ഉല്‍പ്പാദനക്ഷമമായ പൊതുനിക്ഷേപവും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കിയെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. വരുമാന അടിത്തറ ശക്തിപ്പെടുത്താനും വികസനത്തിന് മുന്‍ഗണന നല്‍കാനും സാമ്പത്തിക സ്തംഭനാവസ്ഥയില്ലെന്ന് ഉറപ്പാക്കാനും ഇതുവഴിയായി.
തീവ്ര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി (EPEP) വഴി 64,006 കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. ദാരിദ്ര്യം വീണ്ടും തലപൊക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പദ്ധതിയ്ക്കായി. 'ആധുനിക, സുസ്ഥിര, സ്വയംപര്യാപ്ത കാര്‍ഷിക കേരളം 2031' എന്ന ദര്‍ശനം ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ അധിഷ്ഠിതവും കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള തും കാര്‍ഷിക വരുമാനം ഇരട്ടിയാക്കുന്നതുമാണ്.
'നവ കേരളം' ദര്‍ശനം
പൂര്‍ണ്ണമായും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ അധിഷ്ഠിതമായ സുരക്ഷിതവും വൃത്തിയുള്ളതുമായ നഗരങ്ങള്‍; പുറന്തള്ളല്‍ രഹിത മൊബിലിറ്റി; മാലിന്യ രഹിത സംവിധാനങ്ങള്‍; പൂജ്യം അപകടങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള സുരക്ഷിതവും വൃത്തിയുള്ളതുമായ നഗരങ്ങള്‍ 'നവ കേരളം' എന്ന ആശയം ലക്ഷ്യമിടുന്നു. ഇത് സാക്ഷാത്കരിക്കുന്നതിന്, നഗര വികസന പദ്ധതികളെ ഗതാഗത പദ്ധതികളുമായി യോജിപ്പിച്ച് ഒരു സംയോജിതവും ഏകീകൃതവുമായ നഗര ഗതാഗത സംവിധാനം വിഭാവനം ചെയ്യുന്നു.
സാമ്പത്തികവളര്‍ച്ച
സംസ്ഥാനം വിശാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചയുടെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചതായി ഗവര്‍ണര്‍ അവകാശപ്പെട്ടു. 2015-16ലെ 5.26 ലക്ഷം കോടി രൂപയില്‍ നിന്ന് 12.49 ലക്ഷം കോടി രൂപയായി ജിഎസ്ഡിപി വര്‍ദ്ധിച്ചു, 2024-25ല്‍ പ്രതിശീര്‍ഷ വരുമാനം ഏതാണ്ട് ഇരട്ടിയായി.
വളര്‍ച്ചയുടെ തൂണുകള്‍
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സമീപകാല ഭേദഗതികളെക്കുറിച്ച് സംസ്ഥാനം ചില സംശയങ്ങളുയര്‍ത്തുന്നു. 'വിബി-ഗ്രാം ജി' എന്നതിലേക്കുള്ള പദ്ധതിയുടെ പരിവര്‍ത്തനം തിരിച്ചടിയാണ്. കേന്ദ്രസഹായം 100 ല്‍ നിന്ന് 60 ശതമാനമായി കുറഞ്ഞു. ഇത് ബജറ്റില്‍ ചര്‍ച്ചയായേക്കാം.
കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം
കേന്ദ്രസഹായം കുറയുന്നതിലെ ആശങ്കയും കേരളം പങ്കിടുന്നുണ്ട്.ചെലവ് പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിന് ഏകദേശം 12,000 കോടി രൂപ ലഭ്യമാകേണ്ടിയിരുന്നു.
റവന്യൂ വശങ്ങളിലെ ആഘാതങ്ങള്‍
സെപ്തംബര്‍ 2025 ല്‍ നിലവില്‍ വന്ന ജിഎസ്ടി യുക്തിസഹീകരണം 2026-27 കാലയളവില്‍ 8,000 കോടിയുടെ വാര്‍ഷിക വരുമാന നഷ്ടത്തിന് കാരണമാകുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. യുഎസ് ഏര്‍പ്പെടുത്തിയ താരിഫ് നടപടികള്‍ കയറ്റുമതി അധിഷ്ഠിത മേഖലകളെ പ്രതികൂലമായി ബാധിച്ചു, ഇത് ഏകദേശം 2,500 കോടി രൂപയുടെ വാര്‍ഷിക നഷ്ടമാണുണ്ടാക്കുന്നത്. കടമെടുക്കല്‍ പരിധി വെട്ടിക്കുറച്ചതും ഐജിഎസ്ടി ക്രമീകരണവും കാരണം ഈ വര്‍ഷം 17,000 കോടി രൂപ നഷ്ടപ്പെട്ടു. ബജറ്റില്‍ കയറ്റുമതി സംബന്ധിച്ച പ്രസ്താവനകളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അടിസ്ഥാന സൗകര്യ ചെലവുകള്‍
ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുക വഴി സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപ ചെലവായി. ഈ വിഹിതം ആനുപാതികമല്ല. തുക കടമെടുക്കല്‍ പരിധിയില്‍ നിന്ന് ക്രമീകരിച്ചതാണ്. അത്തരം ചെലവുകള്‍ അധിക മൂലധന വിഹിതമായി കണക്കാക്കുകയും അറ്റ വായ്പാ പരിധിക്ക് പുറത്ത് സൂക്ഷിക്കുകയും വേണം.അധികാരങ്ങളുടെ കേന്ദ്രീകരണത്തെക്കുറിച്ചും അതിന്റെ ഡൊമെയ്നിലെ വിഷയങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഇടപെടലുകളെക്കുറിച്ചും സംസ്ഥാനം ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ വളരെക്കാലമായി കെട്ടിക്കിടക്കുകയാണ്. 10-ാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ നേട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും, നികുതി വിഭജനത്തിന്റെ വിഹിതം ക്രമാനുഗതമായി കുറഞ്ഞു.
അമിതഭാരമില്ല
ധനകാര്യ സമ്മര്‍ദ്ദം അമിതഭാരത്തിന്റെ ഫലമാണെന്ന വാദം സംസ്ഥാനം നിരാകരിക്കുന്നു. 2025 ഡിസംബറില്‍ പുറത്തിറങ്ങിയ സിഎജി റിപ്പോര്‍ട്ട് അനുസരിച്ച്, 2023-24 ലെ വായ്പകളുടെ 56.29 ശതമാനം മൂലധന ചെലവുകള്‍ക്കായാണ് ഉപയോഗിച്ചത്. 2014-15 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ വിപണി വായ്പകളുടെ വളര്‍ച്ചയില്‍ കേരളം സംസ്ഥാനങ്ങളില്‍ 18-ാം സ്ഥാനത്താണ്.ഇത് നിയന്ത്രിതമായ കടം വളര്‍ച്ചയെ സൂചിപ്പിക്കുന്നു. കോവിഡ് കാലയളവില്‍ 38 ശതമാനമായി ഉയര്‍ന്ന കടം-ജിഎസ്ഡിപി അനുപാതം 2024-25 ആയപ്പോഴേക്കും ഏകദേശം 34 ശതമാനമായി കുറഞ്ഞു.
കെഐഐഎഫ്ബി വായ്പകള്‍
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കെഐഐഎഫ്ബി), പെന്‍ഷന്‍ കമ്പനി എന്നിവ വഴി ഏറ്റെടുത്ത വായ്പകള്‍ വായ്പാ പരിധി കുറയ്ക്കുന്നതിനുള്ള കാരണങ്ങളായി. ഓപ്പണ്‍ മാര്‍ക്കറ്റ് വായ്പാ പരിധി മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചു. യോഗ്യതയുള്ള ഓപ്പണ്‍ മാര്‍ക്കറ്റ് വായ്പാ പരിധി വെട്ടിക്കുറച്ചത് സംസ്ഥാനം നേരിടുന്ന വെല്ലുവിളിയാണ്.


Click it and Unblock the Notifications


