കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി മൂന്നാം ദിവസവും കുറഞ്ഞു. ബുധനാഴ്ച്ച സ്വര്‍ണം പവന് 320 രൂപ കുറഞ്ഞ് 36,120 രൂപ രേഖപ്പെടുത്തി. 4,475 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്ന് നിരക്ക്. തിങ്കളാഴ്ച്ച ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം രണ്ടുദിവസംകൊണ്ട് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ 1,000 രൂപയുടെ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ബജറ്റ് ദിവസം രാവിലെ 36,800 രൂപയായിരുന്നു പവന് വില.
സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അറിയിച്ച പശ്ചാത്തലത്തില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 36,400 രൂപയാണ് സ്വര്‍ണം പവന് വില കണ്ടത്. ചൊവാഴ്ച്ച സ്വര്‍ണവിലയില്‍ 280 രൂപയുടെ ഇടിവ് വീണ്ടും സംഭവിച്ചു. ബുധനാഴ്ച്ച 320 രൂപ കൂടി കുറഞ്ഞ് 36,120 രൂപയില്‍ സ്വര്‍ണവിലയെത്തി.
ഇതേസമയം രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര സ്ഥാപനമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) ഏപ്രില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 48,000 രൂപയ്ക്ക് മുകളില്‍ കുതിച്ചത് കാണം (10 ഗ്രാമിന്). രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില ഉയരുന്നത് മുന്‍നിര്‍ത്തിയാണ് ഈ ചാഞ്ചാട്ടം. ബുധനാഴ്ച്ച മാര്‍ച്ചിലെ വെള്ളി ഫ്യൂച്ചറുകള്‍ 2 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
രാവിലെ 9.20 സമയം 10 ഗ്രാമിന് 48,024 രൂപ എന്ന നിലവാരത്തിലാണ് എംസിഎക്‌സില്‍ സ്വര്‍ണം വ്യാപാരം ചെയ്യപ്പെട്ടത്. വെള്ളി കിലോയ്ക്ക് 68,770 രൂപയും രേഖപ്പെടുത്തി. ചൊവാഴ്ച്ച ഡോളര്‍ ശക്തി പ്രാപിച്ചതും ഇക്വിറ്റി വിപണികള്‍ നേട്ടം കൊയ്തതും സ്വര്‍ണത്തിന്റെ തിളക്കം കുറച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ ഏപ്രില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ ഔണ്‍സിന് 1,833.40 ഡോളര്‍ എന്ന നിലവാരത്തിലെത്തി. മാര്‍ച്ചിലെ വെള്ളി ഫ്യൂച്ചറുകള്‍ ഔണ്‍സിന് 26.40 ഡോളറും കയ്യടക്കി.
ഇതേസമയം, ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിനും വെള്ളിക്കും കാര്യമായ വിലയിടിവ് സംഭവിച്ചിട്ടുണ്ട്. 10 ഗ്രാമിന് 47,751 രൂപ നിലവാരം സ്വര്‍ണവും കിലോയ്ക്ക് 67,541 രൂപ നിലവാരം വെള്ളിയും പുലര്‍ത്തുന്നു. ദില്ലിയില്‍ 22 കാരറ്റ് ശുദ്ധിയുള്ള 10 ഗ്രാം സ്വര്‍ണത്തിന് 47,290 രൂപയാണ് വില.
ചെന്നൈയില്‍ 45,640 രൂപയും കൊല്‍ക്കത്തയില്‍ 48,070 രൂപയും സ്വര്‍ണവില രേഖപ്പെടുത്തുന്നുണ്ട്. മുംബൈയില്‍ 47,580 രൂപയ്ക്കാണ് 10 ഗ്രാം സ്വര്‍ണം വില്‍ക്കപ്പെടുന്നത്. വെള്ളിയുടെ കാര്യമെടുത്താല്‍ 10 ഗ്രാം വെള്ളിക്ക് 675 രൂപയാണ് ബുധനാഴ്ച്ച വില. വെള്ളിയുടെ 10 ഗ്രാം വിലയില്‍ 35 രൂപയുടെ ഇടിവ് സംഭവിച്ചിട്ടുണ്ട്.
എന്തായാലും ബജറ്റിലെ പ്രഖ്യാപനം പ്രകാരം ഏപ്രിൽ മുതൽ സ്വർണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ കുറയും. നിലവില്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും 12.5 ശതമാനം ഇറക്കുമതി തീരുവയുണ്ട്.