കൊച്ചി: വലിയൊരു ഇടിവുണ്ടായ ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവുകൾ രേഖപ്പെടുത്തുന്നത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാർക്കറ്റിൽ വ്യക്തമായിരുന്നു. ഇന്നും സ്വർണവില കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സർണം ഗ്രാമിന് 4190 രൂപയും പവന് 33520 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുറഞ്ഞു. 0.2 ശതമാനം ഇടിഞ്ഞ് ട്രോയ് ഔൺസിന് 1,724.03 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്‍റെ വിലയും ഇടിഞ്ഞിരുന്നു. യു.എസിലെ ട്രഷറി ആദായം ഉയർന്നതും ഡോളർ കരുത്താർജിക്കുന്നതുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്.
ഇന്നലെ സ്വർണത്തിന് വില കുറഞ്ഞിരുന്നു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4170 രൂപയും പവന് 240 രൂപ കുറഞ്ഞ് 33,360 രൂപയിലുമാണ് വെള്ളിയാഴ്ച വിൽപ്പന നടന്നത്. മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ 34400 രൂപയാണ് ഈ മാസത്തെ ഉയർന്ന വില. മാർച്ച് അഞ്ചിന് 33160 രൂപ എന്ന കുറഞ്ഞ വിലയും രേഖപ്പെടുത്തി.
ഓരോ സംസ്ഥാനത്തും സംസ്ഥാന നികുതികൾക്കനുസരിച്ച് സ്വര്‍ണ വിലയിൽ വ്യത്യാസം വരും. അതേസമയം ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വർണ നിരക്ക് കുറഞ്ഞതായാണ് റിപ്പോർട്ട്. വടക്കേ ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ഹോളിയോട് അനുബന്ധിച്ചാണ് വില താഴേക്ക് വീണിരിക്കുന്നത്.
അതേസമയം വെള്ളി വില ഉയർന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 64.90 രൂപയാണ് വില. 8 ഗ്രാമിന് 519.20 രൂപയും. ഒരു കിലോഗ്രാമിന് 64,900 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 64,800 രൂപയായിരുന്നു വില.