സംസ്ഥാന സർക്കാരുടെ കീശ നിറയാൻ പോകുന്നു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചുള്ള
ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. 10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്. ഇത് മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം കിട്ടും. എന്നാൽ ഇതിന് മുന്‍കാല പ്രാബല്യമില്ല. പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 35 ശതമാനം നിരക്കിൽ ഡി എ ലഭിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോൾ 10 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎ കുടിശ്ശികയും സർക്കാർ അനുവദിച്ചു.
കേരളം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തുമ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്ഷാമബത്ത പൂര്‍ണമായി നല്‍കാന്‍ പോകുന്നത്. പ്രഖ്യാപിച്ച ക്ഷാമബത്ത പൂര്‍ണമായും അനുവദിക്കണം എന്ന് ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുമെന്ന് ഇക്കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 35 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് കിട്ടേണ്ടിയിരുന്നത്.പക്ഷേ 22 ശതമാനമാണ് കൊടുത്തുകൊണ്ടിരുന്നത്. 13 ശതമാനം കുടിശ്ശികയായിരുന്നു.
എന്താണ് ക്ഷാമബത്ത..?
ജീവിതച്ചെലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, പണപ്പെരുപ്പ ആഘാതം പരിഹരിക്കുന്നതിനും വില വര്‍ദ്ധനവിനെ നേരിടാന്‍ സഹായിക്കുന്നതിനുമാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ക്ഷാമബത്ത നല്‍കുന്നത്. ഓരോ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയുള്ള ക്ഷാമബത്ത നല്‍കി വരുന്നു. ഓരോ ആറുമാസങ്ങളിലും ക്ഷാമബത്തയില്‍ വര്‍ദ്ധനവുണ്ടാവുന്നു. ജനുവരി-ജൂണ്‍ കാലയളവിലുള്ള വര്‍ദ്ധനവ് ജനുവരി ഒന്നിനും, ജൂണ്‍-ഡിസംബര്‍ കാലയളവിലേക്കുള്ള വര്‍ദ്ധനവ് ജൂലൈ ഒന്നിനും പ്രാബല്യത്തില്‍ വരും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, പാര്‍ട്ട് ടൈം ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം സര്‍ക്കാര്‍ ഉത്തരവിന്റെ ഗുണം കിട്ടും. തദ്ദേശ സ്ഥാപനങ്ങള്‍ അധിക തുക അവരുടെ ഫണ്ടില്‍ നിന്ന് കണ്ടെത്തണം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 58 ശതമാനമാണ് ക്ഷാമ ബത്ത. അടുത്ത മാസം ഇത് 60 ശതമാനമാക്കി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഹോളിക്കും ദീപാവലിക്കും മുന്നോടിയായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത പുതുക്കി നിശ്ചയിക്കുക.
ജീവനക്കാർക്ക് 13 ശതമാനമാണ് കുടിശ്ശികയാണ് ഉണ്ടായിരുന്നത്. മൂന്ന് ശതമാനം ഫെബ്രുവരി മാസത്തിൽ ഒരു ഗഡുവായി നൽകി. ശേഷിച്ചിരുന്ന 10 ശതമാനമാണ് ധനവകുപ്പ് ഇപ്പോൾ അനുവദിച്ചത്. ഇത് മാർച്ച് മാസത്തിലെ ശമ്പളത്തിനൊപ്പം ലഭിക്കും. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരാണ് 2021 ഫെബ്രുവരിയില്‍ 16 ശതമാനം ഡിഎ, ഡിആര്‍ ഒരുമിച്ചു നല്‍കി കുടിശ്ശിക പൂര്‍ണമായും തീര്‍ത്തത്.


Click it and Unblock the Notifications