തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 500 രൂപ വരെ ഈടാക്കുന്നു എന്ന ആക്ഷേപമുണ്ട്. ഇതിനിടെയാണ് നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സിമന്റ് വ്യാപാരികളുടെ യോഗം വിളിച്ചത്. ഒരു ചാക്ക് സിമന്റിന് 375 രൂപ മാത്രമേ ചില്ലറ വില്‍പ്പനയ്ക്ക് ഈടാക്കാവൂ എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൊത്ത വില്‍പ്പനയില്‍ 360 രൂപയും. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവനാണ് ഇക്കാര്യം വ്യാപാരികളോട് ആവശ്യപ്പെട്ടത്. പുതിയ വില ഉടന്‍ നടപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാരികള്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.

ചൊവ്വാഴ്ച സിമന്റ് വില വര്‍ധിപ്പിച്ചിരുന്നു വ്യാപാരികള്‍. 15 രൂപ വരെ വര്‍ധിപ്പിച്ച കമ്പനികളുണ്ട്. 490 രൂപ വരെ ഈടാക്കി. ലോക്ക് ഡൗണ്‍ കാലത്തും വില കൂട്ടിയ കമ്പനികളുടെ നടപടി ഏറെ വിവാദമായിരുന്നു. കാരണം നിര്‍മാണ മേഖല സ്തംഭിച്ച സമയമായിരുന്നു ലോക്ക് ഡൗണ്‍ കാലം. ഇതര സംസ്ഥാന തൊഴിലാളികളെല്ലാം നാട്ടിലേക്ക് പോയ വേള. അപ്പോഴും കമ്പനികള്‍ വില കൂട്ടി.
വിതരണക്കാര്‍ക്ക് നല്‍കിയിരുന്ന ബില്‍ ഡിസ്‌കൗണ്ട് സംവിധാനം കമ്പനികള്‍ അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. എന്നാല്‍ വിഷയത്തില്‍ അന്ന് സര്‍ക്കാര്‍ ഇടപെട്ടില്ല. ഇപ്പോള്‍ വില പിടിവിട്ടതോടെയാണ് സര്‍ക്കാര്‍ യോഗം വിളിച്ചതും വില 375 ആക്കാന്‍ നിര്‍ദേശിച്ചതും. ഇന്ധനവില ഉയര്‍ന്നതും സിമന്റ് കമ്പനികള്‍ വില കൂട്ടാന്‍ കാരണമായി പറയുന്നുണ്ട്. അത് സംസ്ഥാനത്തിന്റെ പരിധിയില്‍ നില്‍ക്കാത്ത കാര്യമാണ്. അതേസമയം, വാര്‍ക്ക കമ്പിക്കും വില ഉയരുകയാണ്. ഇതുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ വൈകാതെ യോഗം വിളിക്കുമെന്നാണ് വിവരം.


Click it and Unblock the Notifications