ദില്ലി: രണ്ട് മാസത്തിനിടെ രാജ്യത്ത് ആദ്യമായി പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വില എണ്ണ കമ്പനികൾ വര്‍ധിപ്പിച്ചു. ദില്ലിയിൽ പെട്രോളിന്റെ വില ലിറ്ററിന് 17 പൈസ വർധിച്ചു. ഇപ്പോൾ ലിറ്ററിന് 81.06 രൂപയില്‍ നിന്നും 81.23 രൂപയായി ഉയര്‍ന്നു. ഡീസലിന്റെ റീട്ടെയിൽ വില ലിറ്ററിന് 22 പൈസ വർധിപ്പിച്ച് ലിറ്ററിന് 70.68 രുപയായി ഉയർത്തി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിനാകട്ടെ 74.85 രൂപയും.
ആഗോള വിപണിയില്‍ അസംസ്‌കൃത വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണമായത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ വില വർദ്ധിച്ചിട്ടും ഈ വർഷം സെപ്റ്റംബർ അവസാനം മുതൽ എണ്ണ ഉൽപാദന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില നിലനിർത്താൻ തീരുമാനിച്ചിരുന്നു. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും കാരണമാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് നിര്‍ത്തിവെച്ചതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
കൊറോണ വൈറസ് വാക്സിൻ വിജയകരമായി അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ശുഭകരമായ വാര്‍ത്തകള്‍ വന്നതോടെ ആഗോള എണ്ണ വിപണിയിൽ ശക്തമായ സൂചനകൾ ലഭിച്ചതിനാൽ പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാവുകയായിരുന്നു. മാത്രമല്ല, പ്രധാന ഉപഭോഗ വിപണികളിൽ എണ്ണയുടെ ആവശ്യകതയും ലഭ്യത കുറയുകയും ചെയ്യുന്നത് ക്രൂഡ് ഓയില്‍ വില വർധിപ്പിച്ചു.