രാജ്യവ്യാപകമായി ഇന്ന് തൊഴിലാളികൾ പണിമുടക്കുകയാണ്. ഇന്ന് രാത്രി 12 മണിവരെയാണ് പണിമുടക്ക്. കേരളത്തിൽ ഹർത്താലിന് സമാനമാണ് ഇന്നത്തെ അന്തരീക്ഷം. .ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികൾ പങ്കെടുക്കും. റെയിൽവേ, വിമാനത്താവള തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും സമരത്തിൽ അണിനിരക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ലോട്ടറി നറുക്കെടുപ്പ് ഉണ്ടോ..?
ദേശീയ പണിമുടക്ക് ദിവസം ലോട്ടറി നറുക്കെടുപ്പ് ഉണ്ടോ എന്നതാണ് ഭാഗ്യാന്വേഷികളുടെ ചോദ്യം. വ്യാഴാഴ്ച ആയത് കൊണ്ട് കാരുണ്യ പ്ലസ് ലോട്ടറിയാണ് ഇന്ന് നറുക്കെടുക്കേണ്ടിയിരുന്നത്. എന്നാൽ ഇന്നത്തെ കാരുണ്യ പ്ലസ് (KN-610) ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവെച്ചു. പുതുക്കിയ നിശ്ചയപ്രകാരം നറുക്കെടുപ്പ് ഫെബ്രുവരി 13-ന് ഉച്ചയ്ക്ക് 1.30-ന് നടക്കും. പണിമുടക്ക് കാരണം ടിക്കറ്റുകൾ വിൽക്കാൻ കഴിയില്ലെന്ന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ അപേക്ഷ പരിഗണിച്ചാണ് ലോട്ടറി വകുപ്പിന്റെ നടപടി. കേരള പേപ്പർ ലോട്ടറി നിയമം, ചട്ടം 8(6) പ്രകാരമാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.
ഒന്നാം സമ്മാനം 1 കോടി രൂപ
50 രൂപ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 5000,2000,1000,500,200 തുടങ്ങി മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
വാഹനങ്ങൾ തടഞ്ഞു
കേരളത്തിൽ ദേശീയ പണിമുടക്ക് പൂർണ്ണമാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ വലഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. കൊച്ചിയിൽ പണിമുടക്ക് ആരംഭിച്ചതിനെ തുടർന്ന് കെഎസ്ആർടിസി സ്വകാര്യ ബസ് സർവീസുകൾ നിശ്ചലമായി. മെട്രോ, യൂബർ, ഒരു വിഭാഗം പ്രൈവറ്റ് ടാക്സികൾ ഓട്ടോ എന്നിവ സർവീസ് നടത്തുന്നുണ്ട്. ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാണ്.

പരീക്ഷകൾ മാറ്റി
പണിമുടക്ക് കണക്കിലെടുത്ത് ഇന്ന് (വ്യാഴാഴ്ച) നടക്കേണ്ട പിഎസ്‌സി ഓൺലൈൻ പരീക്ഷകൾ മാറ്റി. ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള പരീക്ഷ ഈ മാസം 21-ലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, പണിമുടക്കിന് സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.
തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കും
പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കന്നതാണെന്നാണ് ട്രേഡ് യൂണിയനുകൾ പറയുന്നത്. അന്താരാഷ്ട്ര തൊഴിൽ സംഘടന അംഗീകരിച്ച, സംഘടിക്കാനും കൂട്ടായ വിലപേശലിൽ ഏർപ്പെടാനുമുള്ള അവകാശം ദുർബലപ്പെടുത്തുകയാണെന്ന് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) പറഞ്ഞു. പുതിയ നിയമങ്ങൾ പണിമുടക്കാനുള്ള അവകാശത്തെ ദുർബലപ്പെടുത്തുന്നുവെന്നും സാമൂഹിക, സന്നദ്ധ സംഘടനകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിടുന്നത് എളുപ്പമാക്കുന്നുവെന്നും തൊഴിലാളികളുടെ വലുപ്പത്തെ അടിസ്ഥാനമാക്കി ബോണസ് യോഗ്യത മാറ്റുന്നുവെന്നും യൂണിയനുകൾ ആരോപിച്ചു.


Click it and Unblock the Notifications