കൊച്ചി: ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികൾ ചെറുതല്ല. ഈ ഘട്ടത്തിൽ വലിയ പ്രതിസന്ധിയാണ് ഖാദി വ്യവസായവും നേരിടുന്നത്. എന്നാൽ ഈ പ്രതിസന്ധിയ്ക്ക് കാരണം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തന്നെ ആണെന്ന് പറയേണ്ടി വരും.
ഖാദി വ്യവസായത്തിന് പദ്ധതിയിനത്തിൽ 2014-15 മുതൽ 2020-2021 വരെയുള്ള സാമ്പത്തിക വർഷത്തിൽ ലഭിച്ച ഫണ്ട് പൂർണതോതിൽ വിനിയോഗിക്കാൻ ബോർഡിന് സാധിച്ചിട്ടില്ല. വിവരാവകാശ പ്രവർത്തകനായ കെ ഗോവിന്ദൻ നന്പൂതിരി വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച വിവരങ്ങൾ ഇത് വ്യക്തമാക്കുന്നു. വിശദാംശങ്ങൾ നോക്കാം...
അനുവദിച്ചത് 1.36 കോടി, ചെലവിട്ടത് പൂജ്യം
കൊല്ലത്തെ പരുത്തി സംസ്‌കരണ യൂണിറ്റിന് 2018-19 ൽ 136 ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ ഒരു രൂപ പോലും ഇവർ ചെലവഴിച്ചിട്ടില്ല എന്നതാണ് സത്യം. സിൽക്ക് നെയ്ത്തിനു 2019-20 ൽ 50 ലക്ഷം രൂപ അനുവദിച്ചു, ചെലവ് പൂജ്യം. 2020-21 ൽ പദ്ധതിക്ക് 65 ലക്ഷം ബഡ്ജറ്റിൽ ഉൾപ്പെടുത്തി, പക്ഷെ ചെലവിട്ടത് 20.95 ലക്ഷം മാത്രം!
അറുപത് ശതമാനം മാത്രം
2014-15 മുതൽ 2020-2021 വരെ ബജറ്റിൽ ഖാദി വ്യവസായത്തിന് അനുവദിച്ചത് 65.88 കോടി രൂപ ആയിരുന്നു. എന്നാൽ ഖാദി ബോർഡ് ഈ കാലയളവിൽ ചെലവഴിച്ചത് വെറും 40.14 കോടി രൂപ മാത്രമാണ്- മൊത്തം അനുവദിച്ച തുകയുടെ അറുപത് ശതമാനം. ഖാദി ഗ്രാമങ്ങൾ സ്ഥാപിക്കാൻ നൽകിയ ഫണ്ടിൽ പകുതി പോലും ബോർഡ് ചിലവഴിച്ചിട്ടില്ല എന്നും വിവരാവകാശ പ്രവർത്തകനായ ഗോവിന്ദൻ നന്പൂതിരി സമാഹരിച്ച രേഖ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി പറഞ്ഞതും നടപ്പിലായതും
പദ്ധതികൾക്കായി വകയിരുത്തുന്ന ഫണ്ട് അതിനായിത്തന്നെ ചെലവാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ഉദ്യോഗസ്ഥരുടെ വെബിനാറിൽ പറഞ്ഞത്. ഇത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്നും അതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഖാദി ബോർഡിൽ മാത്രം കാര്യങ്ങൾ ആ വഴിക്കല്ലെന്നാണ് മേൽ പറഞ്ഞ കണക്കുകൾ സൂചിപ്പിക്കുന്നത്.
എവിടേയും അലംഭാവം
ഖാദി നെയ്ത്ത്, നൂൽ നൂല്‍പ്പ് തൊഴിലാളികൾക്കുള്ള ഉത്പാദന ഇൻസെന്റീവ് ഇനത്തിൽ 2020-21 ൽ ബഡ്ജറ്റ് വിഹിതം 5 കോടി രൂപയാണ്. ചെലവിട്ടത് 4 കോടിയും. ഖാദി സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ള ധനസഹായത്തിന് 2020-21 ൽ ഒന്നര കോടി രൂപയാണ് മാറ്റി വെച്ചത്, പക്ഷെ ഒന്നും ചെലവഴിച്ചില്ല. 2018-19 ൽ 15 ലക്ഷം രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല എന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കണക്കുകൾ
ഖാദി സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ള ധനസഹായം, വകുപ്പുതല ഖാദി ഉത്പാദന കേന്ദ്രങ്ങളുടെ ശാക്തീകരണവും സ്ഥാപിക്കൽ, ഖാദി നെയ്ത്തുകാർക്കും നൂൽ നൂൽപ്പ്കാർക്കും ഉത്പാദന ഇൻസെന്റീവ്/ഉത്സവകാല ഇൻസെന്റീവ് നൽകൽ, കണ്ണൂർ ജില്ലയിലെ ഏറ്റുകടുക്കയിൽ സ്ലൈവർ പ്രോജക്ടിന്റെ ആധുനികവത്കരണവും നവീകരണം തുടങ്ങിയവയാണ് ഖാദി ബോർഡിൻറെ മറ്റ് പദ്ധതികൾ.
കണക്കുകൾ ഇങ്ങനെ:
വർഷം ബഡ്ജറ്റ് വിഹിതം ചെലവ് (രൂപ ലക്ഷത്തിൽ)
(മാർച്ചിൽ ലഭ്യമായ കണക്ക് അനുസരിച്ചു)
2014-15 606.6 256.6
2015-16 694 485
2016-17 683 617
2017-18 1152 650
2018-19 1348 839.61
2019-20 930 575
2020-21 1175 590.95
കേരളം പിന്നിൽ
ദേശീയ തലത്തിൽ ഖാദി മികച്ച നേട്ടം കൈവരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ ഘട്ടത്തിലാണ് അനുവദിക്കപ്പെട്ട ഫണ്ട് പോലും വിനിയോഗിക്കാതെ കേരളത്തിൽ ഖാദി വ്യവസായം തളർച്ചയിലാകുന്നത്. മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ തലത്തിൽ തന്നെ നടപടി വേണം എന്ന ആവശ്യവും ശക്തമാണ്.