തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാകുന്ന ശുപാര്‍ശകളുമായി വിദഗ്ധ സമിതി. തൊഴില്‍ ദാതാവായ സര്‍ക്കാരിന്റെ വിഹിതം കൂട്ടണമെന്നാണ് ശുപാര്‍ശ. നിലവില്‍ 10 ശതമാനമാണ് സര്‍ക്കാര്‍ വിഹിതമായി പെന്‍ഷന്‍ ഫണ്ടിലേക്ക് പോകുന്നത്. ഇത് 14 ശതമാനമാക്കി ഉയര്‍ത്തണം എന്നാണ് ശുപാര്‍ശ. കേന്ദ്രസര്‍ക്കാരും പല സംസ്ഥാനങ്ങളും 14 ശതമാനം വിഹിതം അടയ്ക്കുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷം നല്‍കുന്ന നിര്‍ദേശങ്ങളാണ് സമിതിയുടേത്.
2013 ഏപ്രില്‍ മുതലാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കേരളത്തില്‍ നിലവില്‍ വന്നത്. ഉമ്മന്‍ ചാണ്ടിയായിരുന്നു അന്ന് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനരാലോചിക്കുമെന്ന് എല്‍ഡിഎഫ് അന്ന് വാഗ്ദാനം ചെയ്തിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം റിട്ട. ജില്ലാ ജഡ്ജി എസ് സതീഷ് ചന്ദ്രബാബു അധ്യക്ഷനായ സമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചു. ഈ സമിതിയാണിപ്പോള്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഒഴിവാക്കണം എന്ന് സമിതി ശുപാര്‍ശ ചെയ്യുന്നില്ല. എന്നാല്‍ 2013ല്‍ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് സര്‍വീസില്‍ കയറിയവര്‍ക്കും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും സ്റ്റാറ്റൂട്ടറി പെന്‍ഷന്‍ നല്‍കണമെന്നാണ് ശുപാര്‍ശ. മാത്രമല്ല, പങ്കാളിത്ത പെന്‍ഷന്‍ ബാധകമായവര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കണമെന്നും ശുപാര്‍ശയുണ്ട്. മറ്റു പല സംസ്ഥാനങ്ങളും ഇങ്ങനെ ചെയ്യുന്നുണ്ട് എന്ന കാര്യവും സമിതി ചൂണ്ടിക്കാട്ടുന്നു. സ്റ്റാറ്റൂട്ടറി സംവിധാനത്തിലേക്ക് പെന്‍ഷന്‍ രീതി മാറിയാല്‍ സര്‍ക്കാരിന് ബാധ്യത കൂടുതലാകുമെന്നും സമിതി വിലയിരുത്തി.