കെ റെയിൽ പദ്ധതിയിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടിരിക്കുന്നു. വർഷങ്ങളായി ഈ പേര് കേരളത്തിൽ മുഴങ്ങുന്നുണ്ടെങ്കിലും അത് യാഥാർത്ഥ്യമായില്ല. കെ-റെയിൽ പോയാലെന്താ, മറ്റൊരു പദ്ധതി സർക്കാർ പരിഗണനയിൽ ഉണ്ട്. മെട്രോ മാതൃകയിൽ റീജിയണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം (RRTS) കേരളത്തിൽ കൊണ്ടു വരാൻ ഒരുങ്ങുകയാണ് സർക്കാർ. ഇത് എത്രത്തോളം പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഉറപ്പില്ല. കെ-റെയിൽ നിഷേധിച്ച കേന്ദ്ര സർക്കാർ ഈ പദ്ധതിയെ അനുകൂലിക്കുമോ?
അതിവേഗ റെയിൽ പദ്ധതി എന്ന ചിന്ത ഒഴിവാക്കി, നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം കേരളത്തിന്റെ വികസനത്തിന് ഗുണം ചെയ്യും. കേന്ദ്ര നഗരവികസന മന്ത്രാലയമാണ് ഈ പദ്ധതിക്ക് അനുമതി നൽകുന്നത്. മെട്രോ ആക്ടിൻ്റെ കീഴിൽ വരുന്ന ആർആർടിഎസ് പദ്ധതികൾക്ക് അനുമതി ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് സർക്കാർ നിഗമനം. നിലവിൽ നിർമ്മാണത്തിലുള്ള 82 കിലോമീറ്റർ ദൂരമുള്ള ഡൽഹി-മീററ്റ് ആർആർടിഎസ് മാതൃകയാണ് കേരളം ഇപ്പോൾ പരിഗണിക്കുന്നത്.
ഒരു സെമി- ഹൈസ്പീഡ് പദ്ധതി നടപ്പാക്കാനാകുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. ഇതിനായി പുതിയ ഡിപിആർ തയ്യാറാക്കേണ്ടിവരും. സാധാരണ റെയിൽവേ ലൈനിൽ നിന്നും വ്യത്യസ്തമായിട്ടായിരിക്കും ആർആർടിഎസ് പദ്ധതിയുടെ ലൈനുകൾ. അതിനായി ഭൂമി കണ്ടെത്തേണ്ടി വരും. ഈ കാരണത്താൽ പദ്ധതിക്ക് സംസ്ഥാനം തന്നെ പണം കണ്ടെത്തേണ്ടിവരും. കേന്ദ്രാനുമതി നേടിയ ശേഷമാത്രമേ വായ്പയ്ക്കും മറ്റും അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

സ്വപ്ന പദ്ധതി ഉപേക്ഷിച്ചു
എൽഡിഎഫ് സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായിരുന്നു കെ-റെയിൽ. ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി രാഷ്ട്രീയ നാടകങ്ങളും അരങ്ങേറിയിരുന്നു. എന്നാൽ അവസാനം സർക്കാരിന് ഈ പദ്ധതിക്ക് പകരം മറ്റൊന്നിലേക്ക് നീങ്ങേണ്ടി വരുന്നു. ഇതിനൊപ്പം ഉണ്ടായിരുന്ന സിൽവർ ലൈൻ പദ്ധതിയും എവിടെയും എത്തിയില്ല എന്നത് ഖേദകരം.
മൂന്നും നാലും പാതകൾ
നിലവിലെ പാത ഇരട്ടിപ്പിക്കാനുള്ള സാധ്യതയുണ്ട്. കാസർകോട്-ഷൊർണൂർ മൂന്നും നാലും പാതകളുടെ ഡിപിആർ തയ്യാറായി എന്നാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ വിശദീകരണം. ഷൊർണൂർ-പാലക്കാട്-കോയമ്പത്തൂർ മൂന്നും നാലും പാതയുടെയും എറണാകുളം-കോട്ടയം മൂന്നാം പാതയുടെയും കായംകുളം-തിരുവനന്തപുരം മൂന്നാം പാതയുടെയും തിരുവനന്തപുരം-നാഗർകോവിൽ മൂന്നാംപാതയുടെയും പഠനം പുരോഗമിക്കുകയാണ്.
പുതിയ സംവിധാനം പ്രാബല്യത്തിൽ വരികയാണെങ്കിൽ ഭൂമി ഏറ്റെടുക്കൽ ഒരു പ്രതിസന്ധിയാവും. നിലവിൽ ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുത്തതും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്.
പുതിയ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം കേരളത്തിൽ എത്തിയാൽ ബെംഗളൂരു നഗരം പോലെ കേരളത്തിൻ്റെ പൊതുഗതാഗത സംവിധാനവും മാറി മറിയും. കേരളത്തിൻ്റെ വളർച്ച കൂടുതൽ വേഗത്തിൽ ഉയരും. മാത്രമല്ല മറ്റു നഗരങ്ങളുമായി ഈ റെയിൽ ബന്ധിപ്പിച്ചാൽ നേട്ടം ഇരട്ടിയാവും. കർണാടക, തമിഴ്നാട് എന്നീ അയൽ സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാവാനും ഈ പദ്ധതിയിലൂടെ ഭാവിയിൽ സാധിച്ചേക്കാം.


Click it and Unblock the Notifications