ഒഎൽഎക്സിലെ വ്യാജന്മാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകി കേരള പോലീസ്. വിശ്വാസ്യത ഉറപ്പിക്കാന്‍ മിലിട്ടറി യൂണിഫോമില്‍ ഉളള കബളിപ്പിക്കല്‍ ആണ് ഒഎൽഎക്സ് വഴി നടക്കുന്നതെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വിപണിയായ ഒഎൽഎക്സ് പോലുള്ള സൈറ്റുകളിൽ വാഹന, ഇലക്ട്രോണിക് ഉപകരണ വില്‍പനക്ക് പിന്നാലെ ഫര്‍ണിച്ചര്‍ വ്യാപാരവുമായി തട്ടിപ്പുകാര്‍ രംഗത്തു വന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൻ്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ് പോലീസ് പങ്കുവെച്ചിരിക്കുന്നത്.

ആളുകളെ വിശ്വസിപ്പിക്കുന്നതിനായി പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാർ കാർഡും പാൻ കാർഡുമൊക്കെ വാട്സ് ആപ്പിലൂടെ അയച്ചു തരും. വീട്ടുപകരണങ്ങൾ പകുതി വിലയ്ക്ക് നൽകാം എന്ന പേരിലാണ് തട്ടിപ്പ്. മിലിറ്ററി കാന്റീൻ വഴി വിലക്കുറവിൽ ലഭിച്ചതാണെന്നും ട്രാൻസ്ഫർ ആയതിനാൽ ഇവ കൂടെ കൊണ്ടു പോകാൻ ബുദ്ധിമുട്ടായതിനാലാണ് പകുതി വിലയ്ക്ക് നൽകുന്നതെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞു ഫലിപ്പിക്കുന്നത് എന്ന് കേരള പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങൾ വില്പനയ്‌ക്കെന്ന പരസ്യത്തിൽ പ്രലോഭിതരാകുന്നവരെ പണം വാങ്ങിയ ശേഷം സാധനങ്ങൾ നൽകാതെ കബളിപ്പിക്കുന്നതും, കൊറിയർ ചാർജെന്ന പേരിലും അഡ്വാൻസ് തുകയായും പണം ആവശ്യപ്പെടുന്നതുമൊക്കെയാണ് തട്ടിപ്പിൻ്റെ രീതി. ഫോണിലൂടെ ഇടപാട് ഉറപ്പിക്കുകയും പണം അയച്ചു കഴിഞ്ഞാൽ ആ ഫോൺ ഓഫ് ചയ്തു മുങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. വിലക്കുറവെന്ന പ്രലോഭനങ്ങളും മികച്ച അവസരമാണെന്ന വാഗ്ദാനങ്ങളും കേട്ട് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കേരള പോലീസ് വ്യക്തമാക്കി.


Click it and Unblock the Notifications