ഇന്ന് മുതൽ മഴ പ്രതീക്ഷിക്കണം, ഇടിമിന്നലിനും സാധ്യത, ശബരിമലയിലും കനത്ത മഴയ്ക്ക് സാധ്യത
കേരളത്തിലേക്ക് വീണ്ടും കനത്ത മഴ തിരിച്ചെത്തുകയാണ്. അതുകൊണ്ടുതന്നെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (ഡിസംബര്‍ 2) മുതല്‍ ഡിസംബര്‍ നാല് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാൽ ഇന്ന് ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം നാളെ, അതായത് ഡിസംബർ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറില്‍ 64.5-115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മറ്റ് എല്ലാ ജില്ലകളിലും നാളെ നേരിയതോ, മിതമായതോ ആയ തോതില്‍ മഴ പ്രതീക്ഷിക്കാം.
ശബരിമലയിലും മഴ
ശബരിമലയില്‍ ഇന്ന് ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ നാളെ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.
ജാഗ്രത നിർദ്ദേശം
ഇടിമിന്നല്‍ ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്, വാഹനങ്ങള്‍ മരച്ചുവട്ടില്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കണം. വൃക്ഷങ്ങള്‍ക്ക് ചുവട്ടില്‍ നില്‍ക്കരുത്, മരക്കൊമ്പില്‍ നിലയുറപ്പിക്കരുത്. കെട്ടിടത്തിനുള്ളിലാണെങ്കില്‍ ജനലും വാതിലും അടച്ചിടുക. ഇവയ്ക്ക് അടുത്ത് നില്‍ക്കാതിരിക്കുക.ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം, പക്ഷേ ചാര്‍ജിലിട്ടുകൊണ്ട് പ്രവര്‍ത്തിപ്പിക്കരുത്.
കനത്ത കാറ്റുള്ള സമയത്ത് വൈദ്യുത കമ്പികളും പോസ്റ്റുകളും പൊട്ടി വീഴാനുള്ള സാധ്യത കൂടുതലാണ്, ഷോക്കടിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ഓല മേഞ്ഞതോ ഷീറ്റിട്ടതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ മാറിത്താമസിക്കണം. കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടിവയ്ക്കണം.

തമിഴ്നാട് വെളളത്തിൽ
ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലെ പല ഭാഗങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, റാണിപ്പേട്ട് തുടങ്ങിയ ജില്ലകളിൽ മഴ തുടരുകയാണ്. ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി ദുർബലപ്പെട്ടെങ്കിലും തുടർച്ചയായ മഴ പലയിടത്തും വെള്ളപ്പൊക്കത്തിനും സാധാരണ ജനജീവിതം തടസ്സപ്പെടുത്തുന്നതിനും കാരണമായി. വ്യോമ ഗതാഗതത്തെയും ഇത് ബാധിച്ചു.
ചെന്നൈയിൽ പല പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. വെള്ളം കയറിയ വേളച്ചേരി, മറ്റ് ദക്ഷിണ ചെന്നൈ മേഖലകൾ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടുകൾ സജ്ജമാക്കി വെച്ചിട്ടുണ്ട്. രാമേശ്വരത്ത് തുടർച്ചയായ രണ്ട് ദിവസത്തെ മഴയെ തുടർന്ന് തങ്കച്ചിമഠത്തിലെ ഇരുന്നൂറോളം വാസസ്ഥലങ്ങൾ ഒറ്റപ്പെട്ടു.
ആന്ധ്രാപ്രദേശിലും മുന്നറിയിപ്പ്
ദിത്വാ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശിന്റെ തീരദേശ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീവ്ര ന്യൂനമർദ്ദം വടക്കോട്ട് നീങ്ങുന്നതിനിടയിൽ, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ടെന്ന് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. നെല്ലൂർ, തിരുപ്പതി ജില്ലകളിൽ കനത്ത മഴയ്ക്കും മറ്റ് തീരദേശ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.


Click it and Unblock the Notifications


