സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ, 11 ജില്ലകളിൽ ഗ്രീൻ അലേർട്ട്, ശബരിമലയിലും മഴയ്ക്ക് സാധ്യത
Kerala Weather Latest Updates: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ഗ്രീൻ അലർട്ടാണ്. 16.5 മില്ലി മീറ്റർ മുതൽ 64.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ഗ്രീൻ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുക.
ശബരിമലയിൽ മഴയ്ക്ക് സാധ്യത
ശബരിമലയിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും.ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ (മണിക്കൂറിൽ രണ്ട് സെൻ്റീമീറ്റർ വരെ) ആയ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
ജാഗ്രത നിർദേശം
തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രത
ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുതെന്നും കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
2025ലെ മഴക്കണക്കുകൾ
2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ വാർഷിക ദിനമഴ കണക്കുകൾ പ്രകാരം ആകെ 2924.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇത് ദീർഘകാല ശരാശരിയായ 2890.6 മില്ലീമീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം ഒരു ശതമാനം മാത്രമാണ് വ്യത്യാസം. മൊത്തത്തിൽ ലഭിച്ച മഴയുടെ അളവിൽ വലിയ കുറവോ വർധനയോ ഉണ്ടായിട്ടില്ല.
കാലവർഷം ആരംഭിച്ചതിന് ശേഷം 20 മുതൽ 30 ദിവസം മാത്രമാണ് മഴ ലഭിക്കാതിരുന്നത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് മഴ ലഭിച്ചു. മെയ് മാസത്തെ അവസാന വാരത്തിലും ജൂൺ, ജൂലൈ മാസങ്ങളിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തെക്ക് - പടിഞ്ഞാറൻ മൺസൂൺ കാലത്ത് ചില ദിവസങ്ങളിൽ ശരാശരി 80 മുതൽ 100 മില്ലീമീറ്റർ വരെ ദിനമഴ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.


Click it and Unblock the Notifications


