തിരുവനന്തപുരം:സംസ്ഥാനത്തിന്‍റ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു. സംസ്ഥാന ബജറ്റിനു മുന്നോടിയായി ധനമന്ത്രി സമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനത്തോളം ചുരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നു നിന്നിരുന്ന കേരളത്തിന്റെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി പിന്നിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.സംസ്ഥാന സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികളാണ് വളര്‍ച്ചാ നിരക്ക് കുറയുവാനുള്ള കാരണം. 2017 ലെ ഓഖി ചുഴലിക്കാറ്റ്, 2018ലെയും 2019 ലെയും പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി. കൊവിഡ് പ്രതിസന്ധിയും അടച്ചിടലും വളര്‍ച്ചാ നിരക്ക് കുറയുന്നതിനുള്ള പ്രധാന കാരണമായി മാറി.
സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഒന്‍പത് ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുയ
സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടി രൂപയായി ഉയര്‍ന്നു.ആഭ്യന്തര കടം 1,65,960.04 കോടിയായി വര്‍ധിച്ചു.
റവന്യൂ വരുമാനത്തില്‍ 2,629 കോടിയുടെ കുറവും അതിനൊപ്പം തന്നെ തനത് നികുതി വരുമാനത്തിലും കുറവുണ്ടായി. വിനോദ സഞ്ചാര മേഖലയ്ക്ക് മാത്രം 25,000 കോടി രൂപയുടെ നഷ്ടമാണ് കൊവിഡ് വരുത്തിയത്. ആഭ്യന്തര വരുമാനത്തില്‍ 1.56 ലക്ഷം കോടിയുടെ നഷ്‌ടമാണ് കൊവിഡ് കാരണം സംസ്ഥാനത്തിന് ഇടിവുണ്ടായത്.
പ്രവാസികളുടെ മടങ്ങിവരവും ഇതിനു കാരണമായി.കാര്‍ഷിക അനുബന്ധ മേഖലകളിലും വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആണെങ്കിലും സംസ്ഥാനത്തെ നെല്ലുല്‍പാദനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.പച്ചക്കറി ഉത്പാദനത്തില്‍ 23 ശതമാനത്തിന്റെ വര്‍ധനവുണ്ട്. കാര്‍ഷിക വായ്പ 73,034 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.


Click it and Unblock the Notifications