കേരളത്തിന് രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ! പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി; സർവീസ് ഈ റൂട്ടുകളിൽ
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വന്ദേ ഭാരത് ട്രെയിനുകൾ വിജയകരമായി സർവീസ് നടത്തുന്നതിനിടയിൽ, യാത്രക്കാർ ഏറെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ പതിപ്പും ട്രാക്കിലിറങ്ങാൻ ഒരുങ്ങുന്നു. ഈ മാസം സർവീസ് ആരംഭിക്കുന്ന ഹൗറ-ഗുവാഹത്തി-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകും. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലേക്കും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദീർഘദൂര യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ പുതിയ തീരുമാനം.
2026 അവസാനത്തോടെ രാജ്യത്തുടനീളം മൊത്തം 12 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പ്രവർത്തനക്ഷമമാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഈ 12 ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്ന റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം ഏറെ നിർണ്ണായകമാണ്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് സ്ലീപ്പർ ട്രെയിനുകളുടെ വിതരണത്തിൽ മുൻഗണന നൽകുന്നത്. വന്ദേ ഭാരതിനൊപ്പം സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന ഒരു അമൃത് ഭാരത് ട്രെയിനും കേരളത്തിന് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
കേരളത്തിന് അനുവദിക്കുന്ന രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും വ്യത്യസ്ത റൂട്ടുകളിലേക്കായിരിക്കും ഓടുന്നത്. ഈ റൂട്ടുകൾ ഏതെല്ലാമെന്ന് അറിയാം;
- തിരുവനന്തപുരം- ചെന്നൈ റൂട്ടിലേക്ക് ഒരു വന്ദേ ഭാരത് സ്ലീപ്പർ എത്തും.
- തിരുവനന്തപുരം- ബെംഗളൂരു റൂട്ടിലായിരിക്കും രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ എത്തുന്നത്.

തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് സാധാരണ ട്രെയിനിൽ യാത്ര ചെയ്താൽ ഏകദേശം 16 മണിക്കൂറോളം സമയമെടുക്കും. മാത്രമല്ല തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ സാധാരണ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ 16 മുതൽ 18 മണിക്കൂറോളം ദൈർഘ്യം ഉണ്ടായിരിക്കും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇതിലും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. അതിനാൽ ഈ റൂട്ടിൽ സഞ്ചരിക്കുന്നവർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാം.
സമയ ലാഭം, സുരക്ഷിതമായ യാത്ര, പ്രീമിയം സൗകര്യങ്ങൾ, മികച്ച ഭക്ഷണം, ബയോ-വാക്വം ടോയ്‌ലറ്റുകളും സെൻസർ അധിഷ്ഠിത ലൈറ്റുകളും, ഓട്ടോമാറ്റിക് ഡോറുകളും കവച്ച് പോലുള്ള സുരക്ഷാ സംവിധാനങ്ങളും എല്ലാം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പ്രത്യേകതയാണ്. കവച്ച് സംവിധാനം ഘടിപ്പിച്ചതിനാൽ അപകട സാധ്യത വളരെ കുറവായിരിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം.
അമൃത് ഭാരത് ട്രെയിൻ
എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക് സഞ്ചരിക്കുന്ന ട്രെയിനാണിത്. സ്ലീപ്പർ ക്ലാസും ജനറൽ സെക്കൻഡ് ക്ലാസും മാത്രമാണ് ഈ ട്രെയിനിൽ ഉൾക്കൊള്ളുന്ന. ഇത് പ്രധാനമായും അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള സർവീസായിരിക്കും. അത് ഈ റൂട്ടിൽ യാത്ര ചെയ്യാനിരിക്കുന്ന അതിഥി തൊഴിലാളികൾക്ക് വലിയ ആശ്വാസമാവും.
ഹൗറ -ഗുവാഹത്തി- ഹൗറ വന്ദേ ഭാരത് സ്ലീപ്പർ
രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ജനുവരി 18-നകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. 16 കോച്ചുകളുമായി സഞ്ചരിക്കുന്ന ഈ ട്രെയിനിൽ തേർഡ് എസി, സെക്കൻഡ് എസി, ഫസ്റ്റ് എസി എന്നിങ്ങനെ മൂന്ന് തരം കോച്ചുകൾ ഉണ്ടായിരിക്കും. ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലുള്ള യാത്രാ നിരക്ക് തേർഡ് എസിക്ക് 2,300 രൂപയും സെക്കൻഡ് എസിക്ക് 3,000 രൂപയും ഫസ്റ്റ് എസിക്ക് 3,600 രൂപയുമാണ്.


Click it and Unblock the Notifications


