കുടിയന്മാരുടെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട് കേരളത്തിൽ മദ്യത്തിന്റെ വില വർധിച്ചു. മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് പത്ത് രൂപ മുതൽ 50 രൂപ വരെയുള്ള വർധന ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ഈ തുക എല്ലാ ഔട്ട്ലെറ്റുകളിലും പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതായത് തിങ്കളാഴ്ച മുതൽ മദ്യം വാങ്ങാൻ പോകുന്നവർ ഇതുവരെ കരുതിയ പണത്തെക്കാൾ 10 മുതൽ 50 വരെ കൂടുതൽ കൊടുത്താൽ മാത്രമേ മദ്യം വാങ്ങാൻ കഴിയൂ. വിവിധ ബ്രാൻഡുകൾക്ക് അനുസരിച്ചാണ് വില വർധന ഏർപ്പെടുത്തിയിരിക്കുന്നത്. മദ്യത്തിൻ്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ പണം വേണമെന്ന മദ്യകമ്പനികളുടെ ആവശ്യം ഉയർന്നെന്നും അതിനാലാണ് വില വർധിപ്പിച്ചതെന്നുമാണ് സംഭവത്തിൽ അധികൃതരുടെ വിലയിരുത്തൽ.

വില കൂടിയ ബ്രാൻഡുകളും തുകയും
സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടി. അതുകൊണ്ട് 640 രൂപയുടെ മദ്യത്തിനു ഇനി 650 രൂപ നൽകണം. ഓൾഡ് പോർട് റമ്മിൻ്റെ വില 30 രൂപ കൂടിയിട്ടുണ്ട്. അതോടെ 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. എം.എച്ച് ബ്രാൻഡി ക്ക് 1040 രൂപയായിരുന്നത് 1050 രൂപയായി. മോർഫ്യൂസ് ബ്രാൻഡി ക്ക് 1350 രൂപയാണ് ഇതുവരെയുള്ള വിലയെങ്കിൽ ഇനിയത് 1400 രൂപയാകും.
സർക്കാർ മദ്യ കമ്പനികൾക്ക് അധികം നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചതോടെയാണ് ഈ വില മാറ്റം കടന്ന് വരുന്നത്. എന്നാൽ 341 ബ്രാൻഡുകൾക്ക് വില വർധിച്ചപ്പോൾ 107 ബ്രാൻഡുകൾക്ക് വില കുറച്ചതും കുടിയന്മാർ കാണാതെ പോകരുത്. എന്നാൽ വില കുറഞ്ഞ ബ്രാൻഡുകളിൽ ജനപ്രീതി നേടിയ ഒന്നുമില്ല എന്നതാണ് സങ്കടം. അതേസമയം, 301 ബ്രാൻഡുകൾക്ക് വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
കേരളത്തിലെ മദ്യ വ്യാപാരം സംസ്ഥാനത്തിന് വലിയ വരുമാനം ലഭിക്കുന്ന ഉറവിടമാണ്. എന്നാൽ അതിന്റെ സാമൂഹ്യ, ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ വലിയ ചർച്ചകൾക്കും പരിഗണനകൾക്കും വിധേയമാകുന്നുണ്ട്. സംസ്ഥാന സർക്കാരാണ് കേരള സ്റ്റേറ്റ് ബിവറേജ് കോർപറേഷൻ (KSBC) വഴി മദ്യത്തിന്റെ വിതരണവും വിൽപ്പനയും നിയന്ത്രിക്കുന്നത്.


Click it and Unblock the Notifications