സാമ്പാറും അവിയലുമെല്ലാം മലയാളികളുടെ ഇഷ്ട വിഭവങ്ങളാണ്. നിരവധി പച്ചക്കറികളുപയോഗിച്ച് ഉണ്ടാക്കുമെങ്കിലും ഈ രണ്ട് വിഭവത്തിലും മുരിങ്ങക്കായ നിർബന്ധമാണ്. എന്നാൽ ഇനി മുതൽ സാമ്പാറിലും അവിയലിലും മുരിക്കായ കിട്ടുമെന്ന പ്രതീക്ഷയൊന്നും വേണ്ട. മുരിങ്ങക്കായ ഇല്ലാതെ സാമ്പാർ ഉണ്ടാക്കിയാലും പ്രശ്നമില്ല. സംസ്ഥാനത്ത് മുരിങ്ങക്കായ വില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു. ആഴ്ചകള്‍ക്കു മുന്‍പേ കിലോയ്ക്ക് 130-150 രൂപയുണ്ടായിരുന്ന വില ഇപ്പോള്‍ 600 രൂപയിലെത്തിയിരിക്കുന്നു.
രസകരമായ കാര്യമെന്തെന്നാൽ മാർക്കറ്റുകളിൽ പോലും ആവശ്യത്തിന് മുരിങ്ങക്കായ കിട്ടാനില്ല എന്നതാണ്. വലിയ വിപണികളിൽ പോലും മുരിങ്ങക്കായ ലഭ്യത വളരെ കുറഞ്ഞിരിക്കുന്നു. വിപണിയിലെ ഈ പ്രതിസന്ധിക്കുള്ള പ്രധാന കാരണം അപ്രതീക്ഷിതമായി എത്തിയ മഴയാണ്. കേരളത്തിൽ മാത്രമല്ല കർണാടക ജില്ലയിലെ വിവിധ സ്ഥലങ്ങളിലും മുരിങ്ങക്കായ വില റെക്കോർഡ് കുതിപ്പിലാണ്.
മലയാളികളുടെ ഭക്ഷണ രീതിയിൽ മുരിങ്ങക്കായ ഒരു സുപ്രധാന ഘടകമാണ്. കാലാവസ്ഥയിലെ പ്രതിസന്ധിയാണ് നിലവിലെ വിലക്കയറ്റത്തിന് കാരണമാവുന്നത്. എന്തായാലും മുരിങ്ങക്കായയുടെ വില ഇത്രയും ഉയർന്ന സ്ഥിതിക്ക് കേരളത്തിലെ സാധാരണക്കാർ അവരുടെ ലിസ്റ്റിൽ നിന്നും മുരിങ്ങക്കായ നീക്കം ചെയ്യാനാണ് സാധ്യത. ഇത്തരമൊരു നിഗമനത്തിലെത്തിയ വ്യാപാരികൾ കടകളിൽ പോലും കുറഞ്ഞ അളവിൽ മാത്രമാണ് മുരിങ്ങക്കായ എത്തിച്ചിരിക്കുന്നത്.

കേരളത്തിൽ ശബരിമല സീസൺ
കേരളത്തിൽ ഇപ്പോൾ മണ്ഡലമാസമാണ്. നാടെങ്ങും അയ്യപ്പ ഭക്തരുടെ തിരക്കാണ്. ഹോട്ടലുകളിലും വീടുകളിലും മുരിങ്ങക്കായ ഉപയോഗിക്കാതെ സാമ്പാറും അവിയലുമെല്ലാം ഉണ്ടാക്കേണ്ട അവസ്ഥയായി. ഇത്തരമൊരു കുതിപ്പ് പ്രതീക്ഷിച്ചിരുന്നില്ല. സാധാരണയായി ശബരിമല സീസണിൽ പച്ചക്കറികൾക്കെല്ലാം വില ഉയരുന്നതാണ്. എങ്കിലും ഈ റെക്കോർഡ് വിലക്കയറ്റം സാധാരണക്കാരെയും, വ്രതമെടുത്ത അയ്യപ്പ ഭക്തരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മുരിങ്ങക്കായ വില കത്തിക്കയറുന്നതോടെ വെജിറ്റേറിയൻ ഹോട്ടലുകളിൽ പ്രതിസന്ധി ഉയരുന്നു. സ്വാഭാവികമായും പല കറികൾക്കും വില ഉയരാനും സാധ്യതയുണ്ട്. ശബരിമലയിലെ ഭക്ഷണ വിതരണത്തെയും ഈ വിലക്കയറ്റം ബാധിച്ചേക്കാം.
കാലാവസ്ഥ ചതിച്ചു
കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് തമിഴ്നാട്ടില്‍ നിന്നാണ് പ്രധാനമായും മുരിങ്ങക്കായ എത്തുന്നത്. തമിഴ്നാട്ടിൽ ഇപ്പോൾ മഴ ശക്തമായിക്കൊണ്ടിരിക്കുന്നു. സത്യത്തിൽ വരണ്ട കാലാവസ്ഥയില്‍ പൂക്കുകയും കായ് പിടിക്കുകയും ചെയ്യുന്ന വിളയാണ് മുരിങ്ങക്കായ. കാലം തെറ്റി മഴ പെയ്തതാണ് വിളയെ ബാധിച്ചത്. തമിഴ്നാട്ടിലെ കമ്പം, മേട്ടുപ്പാളയം, തെങ്കാശി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികളെത്തുന്നത്.
മുരിങ്ങക്കായ വില മാത്രമല്ല, മറ്റു പച്ചക്കറികളുടെ വിലയും ഇതോടൊപ്പം വർദ്ധിച്ചിട്ടുണ്ട്. തക്കാളി വില റെക്കോർഡ് നിരക്കിലായിരുന്നു ഉയർന്നത്. കിലോയ്ക്ക് 30-40 രൂപയുണ്ടായിരുന്ന തക്കാളിക്ക് 100 രൂപ വരെ ഉയർന്നിരുന്നു. ചെറിയുള്ളി, സവാള, കാരറ്റ് എന്നിവക്കെല്ലാം വലിയ വില കൊടുക്കേണ്ടി വരുന്നു.
ഇവയ്ക്ക് വില ഇടിഞ്ഞു
മഴ പെയ്തിട്ടും ചിലയിനങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്. അതായത് 80 രൂപ വരെയെത്തിയ പടവലങ്ങ വില 50 രൂപയായി കുറഞ്ഞു. 100 രൂപ വരെയെത്തിയ തക്കാളി വില ഇപ്പോൾ 80 രൂപയിലേക്ക് താഴ്ന്നു.


Click it and Unblock the Notifications