കുട കയ്യിൽ കരുതാം, പുതുവർഷത്തിൽ തന്നെ മഴ വരുന്നുണ്ട്, ഈ ജില്ലകളിലുള്ളവർ ശ്രദ്ധിക്കണം
പുതുവർഷം പിറന്നതോടെ സംസ്ഥാനത്ത് വീണ്ടും മഴ എത്തുകയാണ്. വരും മണിക്കൂറിൽ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. കേരളത്തിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ ഫലമായി തെക്കൻ കേരളത്തിൽ ഈ ആഴ്ച മുതൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരി ഒരു സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വകുപ്പിൻ്റെ പ്രവചനം.
ശക്തമായ കാറ്റിന് സാധ്യത
02/01/2026 മുതൽ 04/01/2026 വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (02/01/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രത നിർദ്ദേശം
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണമെന്നും. വാതിലിനും ജനലിനും അടുത്ത് നിൽക്കരുതെന്നും. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
തുലാവർഷം തകർത്തോ..?
കേരളത്തിൽ 2025ൽ തുലാവർഷ മഴയിൽ 21 ശതമാനം കുറവുണ്ടായതായി കണക്കുകൾ. 491.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചിരിക്കുന്നത്. കാലവർഷ കണക്കിലും ഇത്തവണ 13 ശതമാനം കുറവുണ്ടായിട്ടുണ്ട്. തുലാവർഷത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്. 550 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഏറ്റവും കുറവ് ലഭിച്ചത് വയനാട് ജില്ലയിലുമാണ്. 252 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
തണുപ്പ് മാറി
കേരളത്തിലെ അതിശൈത്യം പതിയെ വിട്ട് ഒഴിയുകയാണ്. നിലവിൽ മലയോര മേഖലയൊഴിച്ചാൽ മറ്റെവിടെയും അതിശൈത്യം അനുഭവപ്പെടുന്നില്ല. പകൽ സമയത്ത് അതികഠിനമായ ചൂടാണ് മിക്ക ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നത്.


Click it and Unblock the Notifications


