പൊങ്കാല ദിവസം മഴയുണ്ട്, 7 ജില്ലകളിൽ ഗ്രീൻ അലേർട്ട് പ്രഖ്യാപിച്ചു, ഇന്നത്തെ കാലാവസ്ഥാ റിപ്പോർട്ട് അറിയാം
കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി നേരിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴ സാധ്യത. ഈ ജില്ലകളിൽ ഗ്രീൻ അലേർട്ട് നൽകിയിട്ടുണ്ട്. അതോടൊപ്പം ഇടിമിന്നലിനേയും കരുതണം.
മാർച്ച് 4-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. അതുപോലെ അഞ്ചാം തീയ്യതി ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട് എന്നീ 4 ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത. ആറാം തീയ്യതി പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
ചൂട് കൂടുന്നു
കേരളത്തിൽ ഇടയ്ക്കിടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും കനത്ത ചൂട് കൂടുകയാണ്. താപനില സാധാരണ കാലാവസ്ഥാ സീസണിനേക്കാൾ ഉയർന്ന നിലയിൽ തുടരാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പല ജില്ലകളിലും പകൽ താപനില 34-37°C വരെ ഉയർന്ന ദിവസങ്ങൾ ഉണ്ടായി. പ്രത്യേകിച്ച് പാലക്കാട്, തൃശൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള മധ്യ-വടക്കൻ ജില്ലകളിൽ ചൂട് കഠിനമായി അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 11 മുതൽ 3 വരെ പുറത്തിറങ്ങാൻ ബുദ്ധിമുട്ടുള്ള സാഹചര്യം വരെ പലർക്കും ഉണ്ടായി. UV സൂചികയും ചില ദിവസങ്ങളിൽ 6-8 വരെ രേഖപ്പെടുത്തിയിരുന്നു, ഇത് ഉയർന്ന നിലയാണെന്നാണ് കാണിക്കുന്നത്.
കനത്ത ചൂടുള്ള സമയങ്ങളിൽ പുറത്ത് പോകുന്നത് ഒഴിവാക്കുകയും ലഘുവായ, വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. സൂര്യാഘാതം ഒഴിവാക്കാൻ തൊപ്പിയോ കുടയോ ഉപയോഗിക്കുക നല്ലതാണ്. അമിതമായ കഫീൻ, മദ്യം എന്നിവ ഒഴിവാക്കി ശരീരത്തിന് വിശ്രമം നൽകുന്നതും ചൂടുകാല ആരോഗ്യസംരക്ഷണത്തിന് സഹായകരമാണ്.


Click it and Unblock the Notifications




