കേരളത്തിൽ ഇന്ന് മഴയില്ല, പക്ഷെ ഈ കാര്യം ശ്രദ്ധിക്കണം, അറിയാം ഇന്നത്തെ കാലാവസ്ഥാ വിവരങ്ങൾ
കേരളത്തിൽ മഴ പൂർണ്ണമായും മാറി എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന സൂചന. പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇന്ന് ഒരു ജില്ലയിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അതോടെ വരും മാസങ്ങളിൽ കനത്ത ചൂടിൽ കേരളം വലയും എന്ന കാര്യം ഉറപ്പായിട്ടുണ്ട്. നിലവിൽ പല ജില്ലകളിലും ഇപ്പോൾ തന്നെ ഉയർന്ന ചൂട് അനുഭവപ്പെടുന്നുണ്ട്. അതേസമയം തീരദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കള്ളക്കടൽ ഈ പ്രദേശങ്ങളിൽ
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തരംഗദൈർഘ്യം വളരെ കൂടുതൽ ആയതിനാൽ വളരെ വലിയ തിരമാലകൾ ശക്തിയോടെ തീരത്ത് എത്തും. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയർന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകൾ അടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് തീരദേശവാസികൾ ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നുവിളിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
ബെംഗളൂരുവിൽ തണുപ്പ് തന്നെ
മഴ ശമിച്ചതോടെ ബെംഗളൂരുവിൽ തണുപ്പ് തുടരുന്നു. കഴിഞ്ഞ മൂന്നോ നാലോ ദിവസമായി ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നേരിയ തോതിൽ ശമിച്ചിരുന്ന തണുപ്പ് വീണ്ടും വർദ്ധിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള കർണാടകയിൽ ഇന്ന് വരണ്ടതും തണുപ്പുള്ളതുമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കർണാടകത്തിന്‍റെ മിക്ക ഭാഗങ്ങളിലും തണുപ്പിന്റെ തീവ്രത തുടരുകയും വരണ്ട കാലാവസ്ഥ നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിൽ നിലവിൽ മഴയെക്കുറിച്ചുള്ള അറിയിപ്പൊന്നുമില്ല.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, അടുത്ത കുറച്ച് ദിവസത്തേക്ക് ഇതേ തണുപ്പും തണുത്ത കാറ്റും തുടരും. ബെലഗാവി, വിജയപുര, ബാഗൽകോട്ട് ജില്ലകളിൽ തണുപ്പ് തുടരുമെന്നും ഈ പ്രദേശങ്ങളിലെ കുറഞ്ഞ താപനില 12°C - 14°C ആയി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. അതേസമയം, കർണാടകയുടെ മിക്ക ഭാഗങ്ങളിലും തണുത്തതും വരണ്ടതുമായ കാലാവസ്ഥ നിലനിൽക്കും, രാവിലെയും വൈകുന്നേരവും മൂടൽമഞ്ഞ് വർദ്ധിക്കാൻ സാധ്യതയുണ്ട്. തണുപ്പിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മുൻകരുതലുകൾ എടുക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


Click it and Unblock the Notifications


