മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ
കേരളത്തിൽ ചൂട് കൂടുകയാണ്. പല ജില്ലകളും ചുട്ട് പൊള്ളുന്നു. അതുകൊണ്ടുതന്നെ ആശ്വാസ മഴ പെയ്യാൻ സാധ്യതയുണ്ടോ എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത ഇല്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇന്ന് രണ്ട് ജില്ലകളിലാണ് മഴ അലർട്ട് നൽകിയിരിക്കുന്നത്. നേരിയ മഴ സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം നാളെ മാർച്ച് 6-ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരം മലപ്പുറം, കോഴിക്കോട് അതിർത്തി പ്രദേശങ്ങളിൽ ചാറ്റൽ മഴയ്ക്ക് സാധ്യത ഉണ്ട്. കോഴിക്കോട് താമരശ്ശേരി അടിവാരം, ചുരം മേഖലകളിൽ ചാറ്റൽ മഴ ലഭിച്ചേക്കും. മലപ്പുറം ജില്ലയുടെ നിലമ്പൂർ ഭാഗം, തിരുവനന്തപുരം കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖല, തൃശ്ശൂർ ജില്ലയുടെ ആതിരപ്പള്ളി ഭാഗം എന്നിവിടങ്ങളിലാണ് മഴ സാധ്യത. മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
ഇടിമിന്നൽ ശ്രദ്ധിക്കണം
ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ചൂട് കൂടും
സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അൾട്രാവയലറ്റ് സൂചിക ആശങ്ക ഉയർത്തുന്നുണ്ട്. ഇടുക്കി മൂന്നാറിൽ യുവി സൂചിക 8ൽ ആയതിനാൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ തൃശ്ശൂരിൽ പാലക്കാട് മലപ്പുറം ജില്ലകളിലും കൊല്ലം ജില്ലയുടെ പുനലൂർ ഉൾപ്പെടുന്ന ഉൾനാടൻ മേഖലകളിലും ചൂട് 36 ഡിഗ്രി മുതൽ 39 ഡിഗ്രി വരെ അനുഭവപ്പെട്ടേക്കാം. പാലക്കാട് ആണ് ഏറ്റവും കൂടുതൽ ചൂട് എന്ന് പ്രതീക്ഷിക്കുന്നത്.
കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖലകളിലും 37 ഡിഗ്രി വരെ എത്തും. കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയുടെ തീരദേശത്തും ഉൾനാടിനെ അപേക്ഷിച്ച് ചൂട് കുറവായിരിക്കും.
ആരോഗ്യത്തിൽ വലിയ ശ്രദ്ധ വേണം
ദീര്‍ഘസമയം സൂര്യപ്രകാശമേല്‍ക്കുന്നത് സൂര്യാഘാതം, ചര്‍മ്മ രോഗങ്ങള്‍, കണ്ണ് രോഗങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. പ്രത്യേകിച്ചും അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടുതല്‍ പതിക്കുന്ന രാവിലെ 10-വൈകീട്ട് 3 വരെയുള്ള സമയങ്ങളില്‍. സൂര്യാഘാതം, ദാഹം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പുറം ജോലിയിൽ ഏർപ്പെടുന്നവർ എന്നിവർ കൂടുതൽ ശ്രദ്ധ പുലർത്തുക. കുടിവെള്ളം കൈയ്യില്‍ കരുതുക, ലഘുവസ്ത്രങ്ങള്‍ ധരിക്കുക, തലയും കണ്ണും സൂര്യപ്രകാശത്തില്‍ നിന്നും മറയ്ക്കുക, കണ്ണാടി ഉപയോഗിക്കുക എന്നിങ്ങനെ സുരക്ഷാ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.


Click it and Unblock the Notifications




