സൂര്യൻ കട്ട കലിപ്പിൽ തന്നെ, പക്ഷെ ഇന്ന് രണ്ട് ജില്ലകളിൽ ആശ്വാസ മഴ പെയ്യും, അറിയാം കാലാവസ്ഥ
കേരളത്തിൽ വേനൽ ചൂട് കടുക്കുകയാണ്. പല ജില്ലകളിലും റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നതിനാൽ ഈ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. അതേസമയം കനത്ത ചൂടിന് ആശ്വാസം നൽകാൻ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
മഴ ഈ ജില്ലകളിൽ
പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

വേനൽ ചൂട് കടുക്കും
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് വർദ്ധിക്കാനാണ് സാധ്യത. സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ ജില്ലകളിൽ താപനില 34°C മുതൽ 37°C വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ ശ്രദ്ധിക്കണം. സൂര്യാഘാതം, ദാഹം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പുറം ജോലിയിൽ ഏർപ്പെടുന്നവർ എന്നിവർ കൂടുതൽ ശ്രദ്ധ പുലർത്തുക.
ബെംഗളൂരുവില്‍ താപനില ഉയരുന്നു
ബെംഗളൂരുവില്‍ ഉച്ചയ്ക്ക് ശേഷം പരമാവധി താപനില 33 ഡിഗ്രി സെല്‍ഷ്യസിനും കുറഞ്ഞ താപനില 18 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. രാവിലെ പരമാവധി താപനില 31 ഉം കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസുമാകും. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. പുറത്തേക്ക് ഇറങ്ങുന്നവര്‍ മാസ്‌ക് ധരിക്കാനും മുഖവും ശരീരവും കവര്‍ ചെയ്യാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.


Click it and Unblock the Notifications


