പുറത്തിറങ്ങുമ്പോൾ കുട എടുക്കാം, ഈ ജില്ലകളിൽ മഴ പെയ്യും, അറിയാം ഇന്നത്തെ കാലാവസ്ഥാ റിപ്പോർട്ട്
കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നേരിയ മഴ സാധ്യത മുൻനിർത്തി ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ വീടിന് പുറത്തിറങ്ങുന്നവർ കയ്യിൽ ഒരു കുടയും കരുതുന്നത് നല്ലതാണ്. മഴയോടൊപ്പം ഇടിമിന്നൽ സാധ്യതയുമുണ്ട്. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ ഇടിമിന്നൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു.
നാളെ, അതായത് മാർച്ച് മൂന്നാം തീയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഗ്രീൻ അലേർട്ടാണ്. അതുപോലെ മാർച്ച് 4-ആം തീയ്യതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
ഇടിമിന്നൽ- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ചൂട് കൂടുന്നു
സംസ്ഥാനത്ത് ചെറിയ മഴ പെയ്യുന്നുണ്ടെങ്കിലും കനത്ത ചൂട് ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ഉയർന്ന താപനില (36 ഡിഗ്രിസെൽഷ്യസ്) കണ്ണൂർ വിമാനത്താവളത്തിലും കുറഞ്ഞ താപനില പുനലൂരും (22 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തി. ചൂട് കാലത്ത് ശരീരാരോഗ്യം സംരക്ഷിക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്. ദിവസവും മതിയായ വെള്ളം കുടിക്കുക പ്രധാനമാണ്. ദാഹമുണ്ടാകുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്ന ശീലം പാലിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ഇളനീർ പോലുള്ള പ്രകൃതിദത്ത പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കനത്ത ചൂടുള്ള സമയങ്ങളിൽ പുറത്ത് പോകുന്നത് ഒഴിവാക്കുകയും ലഘുവായ, വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. സൂര്യാഘാതം ഒഴിവാക്കാൻ തൊപ്പിയോ കുടയോ ഉപയോഗിക്കുക നല്ലതാണ്. അമിതമായ കഫീൻ, മദ്യം എന്നിവ ഒഴിവാക്കി ശരീരത്തിന് വിശ്രമം നൽകുന്നതും ചൂടുകാല ആരോഗ്യസംരക്ഷണത്തിന് സഹായകരമാണ്.
ബെംഗളൂരുവിലും ചൂട് തന്നെ
കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച്, ഇന്ന് ബെംഗളൂരുവിൽ പരമാവധി താപനില 32 ഡിഗ്രി സെൽഷ്യസ് മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്. അതുപോലെ, കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. രാവിലെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും, ഉച്ചയോടെ സൂര്യന്റെ ചൂട് ഗണ്യമായി വർദ്ധിക്കും. വടക്കൻ കർണാടകയിലെ പ്രധാന ജില്ലകളായ റായ്ച്ചൂർ, കലബുറഗി, കൊപ്പൽ, വിജയപുര, ബെല്ലാരി എന്നിവിടങ്ങളിൽ താപനില ഗണ്യമായി ഉയരുന്നതിനാൽ ജനങ്ങൾ കടുത്ത ചൂടിൽ വലയുന്നു. ഈ ഭാഗങ്ങളിൽ പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കാൻ സാധ്യതയുണ്ട്.
ദക്ഷിണ കന്നഡ (മംഗലാപുരം), ഉഡുപ്പി, ഉത്തര കന്നഡ (കാർവാർ) തുടങ്ങിയ തീരദേശ ജില്ലകളിലും വെയിൽ തുടരും, വൈകുന്നേരത്തോടെ തീരദേശ പ്രദേശങ്ങളിൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications




