സംസ്ഥാനത്ത് വീണ്ടും മഴ എത്തുകയാണ്. ഇന്നും നാളേയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. എന്നാൽ 10 -ആം തീയ്യതി രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മഴയ്ക്ക് കാരണം
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം (well marked low pressure) സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇതു തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്ന്കേ ന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കന്യാകുമാരി കടലിനു മുകളിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു . മധ്യ കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാത ചുഴി കൂടി സ്ഥിതിചെയ്യുന്നു. കേരളത്തിൽ ജനുവരി 9,10 തീയതികളിൽ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി10 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
ശബരിമലയിൽ മുന്നറിയിപ്പില്ല
ശബരിമലയിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഡിസംബർ 8, വ്യാഴാഴ്ച വരെ സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മേഘങ്ങൾ ആകാശത്ത് നിന്നും പൂർണമായും മാറി നിന്നാൽ രണ്ട് ദിവസം തണുപ്പ് കൂടാനുള്ള സാഹചര്യവുമുണ്ട്. 8ന് 11 ജില്ലകളിലും വരണ്ട കാലാവസ്ഥയാണ് പ്രവചിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കഴിഞ്ഞ വർഷത്തെ മഴ
2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ കേരളത്തിൽ രേഖപ്പെടുത്തിയ വാർഷിക ദിനമഴ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ആകെ ലഭിച്ച മഴ 2924.8 മില്ലീമീറ്റർ ആണ്. ഇത് ദീർഘകാല ശരാശരിയായ 2890.6 മില്ലീമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 1 ശതമാനം മാത്രമാണ് വ്യത്യാസം. ലഭിച്ച മഴ കൂടുകയോ കുറയുകയോ ചെയ്‌തിട്ടില്ല. നേരത്തെ എത്തിയ കാലാവർഷം തിമിർത്ത് പെയ്‌തത് കൂടുതൽ മഴ ലഭിക്കാൻ കാരണമായി. മെയ് അവസാന വാരം ജൂൺ-ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.


Click it and Unblock the Notifications