ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ്, കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ജാഗ്രത
സെൻയാർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് നിന്ന് അകന്നുപോയതിനെത്തുടർന്ന്, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെ തീരപ്രദേശങ്ങൾ, പുതുച്ചേരി, ആന്ധ്രാപ്രദേശിന്‍റെ തെക്കൻ ഭാഗം എന്നിവയെ ബാധിക്കുമെന്ന് ഐഎംഡി അറിയിച്ചു. അതോടൊപ്പം കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
യെല്ലോ അലേർട്ട്
മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് നവംബർ 27ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 29 ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 29 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി.
തമിഴ്നാട്ടിലും കനത്ത മഴ
തമിഴ്‌നാട്ടിൽ, ചെന്നൈ, നാഗപട്ടണം, തിരുവള്ളൂർ, തഞ്ചാവൂർ എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ നവംബർ 27, 28, 29 തീയതികളിൽ ഐഎംഡി മഞ്ഞ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തമിഴ്നാട് സർക്കാർ ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) പ്രത്യേക സംഘങ്ങളെ തീരദേശ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം പൂർണമായും നിരോധിച്ചു. ചുഴലിക്കാറ്റ് കരതൊടുന്ന സമയത്ത് മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് വൈദ്യുതി ബന്ധങ്ങളെയും ഗതാഗത സംവിധാനങ്ങളെയും തമിഴ്നാട്ടിൽ ബാധിച്ചേക്കാം.

കൊടുങ്കാറ്റ് വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കാനും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലൂടെയും അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരപ്രദേശത്തിലൂടെയും വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് അടുത്ത 48 മണിക്കൂറിനുള്ളിൽ നീങ്ങാനും സാധ്യതയുണ്ടെന്ന് ഐഎംഡി കൂട്ടിച്ചേർത്തു.നവംബർ 30 ന് തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിലും കനത്ത മഴ പെയ്യും. നവംബർ 29 ന് മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലും, നവംബർ 26 മുതൽ 28 വരെ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഡിറ്റ് വാ ചുഴലിക്കാറ്റ്
ചുഴലിക്കാറ്റിന് ഡിറ്റ് വാ എന്നാണ് പേര് നൽകിയിരിക്കുന്നത്. യെമനാണ് ഈ പേര് നിർദ്ദേശിച്ചത്. വ്യത്യസ്തമായ തീരദേശ ആവാസവ്യവസ്ഥയ്ക്ക് പേരുകേട്ട സൊകോത്ര ദ്വീപിലെ പ്രശസ്തമായ ഒരു തടാകത്തിന്റെ പേരാണ് 'ഡിറ്റ് വാ'.
മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം
കേരളത്തിൽ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ല. എങ്കിലും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കാലാവസ്ഥ മാറ്റങ്ങൾക്കനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്.


Click it and Unblock the Notifications


