കേരളം ചുട്ട് പൊള്ളുന്നു, പക്ഷെ മൂന്ന് ജില്ലകളിൽ ഇന്ന് മഴ പെയ്യും, അറിയാം കാലാവസ്ഥാ റിപ്പോർട്ട്
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഏപ്രിൽ - മെയ് മാസങ്ങളിൽ സാധാരണ അനുഭവപ്പെടുന്ന ചൂടാണ് ഈ വർഷം ഫെബ്രുവരി മാസം തന്നെ മലയാളികൾ അനുഭവിക്കേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിൽ 37 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ചൂടായിരുന്നു അത്. എന്തായാലും ഇന്ന് ചില ചില്ലകളിൽ ചൂട് കുറയാനാണ് സാധ്യത. കാരണം മൂന്ന് ജില്ലകളിൽ നേരിയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
മൂന്ന് ജില്ലകളിൽ ഗ്രീൻ അലേർട്ട്
ആലപ്പുഴ, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലാണ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ വരണ്ട കാലാവസ്ഥ ആയിരിക്കും. വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
ഇടിമിന്നൽ ജാഗ്രത
ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുതെന്നും കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

ചൂട് കൂടാൻ സാധ്യത
കോഴിക്കോടിലും ആലപ്പുഴക്കും ഇടയിലുള്ള ജില്ലകളിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തൃശ്ശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും വയനാട് ജില്ലയിൽ എല്ലായിടത്തും മിതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുമെന്നും പ്രവചനമുണ്ട്. സമുദ്രജലത്തിലെ താപനില ഉയർത്തുന്ന 'എൽ നിനോ' പ്രതിഭാസമാണ് കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയ്ക്ക് കാരണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചൂട് കാലത്ത് ശരീരാരോഗ്യം സംരക്ഷിക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്. ദിവസവും മതിയായ വെള്ളം കുടിക്കുക പ്രധാനമാണ്. പഴങ്ങൾ, പച്ചക്കറികൾ, ഇളനീർ പോലുള്ള പ്രകൃതിദത്ത പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കനത്ത ചൂടുള്ള സമയങ്ങളിൽ പുറത്ത് പോകുന്നത് ഒഴിവാക്കുകയും ലഘുവായ, വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.


Click it and Unblock the Notifications


