പുറത്തിറങ്ങുന്നവർ കുട കയ്യിൽ കരുതണം, ഇന്ന് 8 ജില്ലകളിൽ മഴ പെയ്യാൻ സാധ്യത, കാലാവസ്ഥാ റിപ്പോർട്ട് അറിയാം
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. പല ജില്ലകളിലും റെക്കോർഡ് താപനില രേഖപ്പെടുത്തി. എന്നാൽ പൊള്ളുന്ന ചൂടിന് ആശ്വാസമായി കേരളത്തിൽ മഴ എത്തുകയാണ്. കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏതൊക്കെ ജില്ലകളിലാണ് ആശ്വാസ മഴ പെയ്യുക എന്ന് നോക്കാം.
8 ജില്ലകളിൽ ഗ്രീൻ അലേർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയം ഇടിമിന്നൽ സാധ്യത കൂടുതലാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
ചൂട് കൂടുന്നു, ജാഗ്രത വേണം
അതേസമയം സംസ്ഥാനത്ത് ചൂട് കൂടുകയാണ്. ഇത്തവണത്തെ വേനൽകാലം കൂടുതൽ ചുട്ട് പൊള്ളുമെന്നാണ് മുന്നറിയിപ്പ്. പല ജില്ലകളിലും പരമാവധി താപനില 34°C മുതൽ 37°C വരെ എത്താൻ സാധ്യതയുണ്ടെന്നും ഈർപ്പം കൂടുതലായതിനാൽ ചൂട് കൂടുതൽ അനുഭവപ്പെടുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ചൂടിനൊപ്പം യു.വി. ഇന്‍ഡെക്‌സ് അളവും ഉയര്‍ന്ന നിലയിലായി.അള്‍ട്രാവയലറ്റ് കിരണങ്ങള്‍ അളക്കുന്ന സൂചികയാണിത്. ദീര്‍ഘസമയം സൂര്യപ്രകാശമേല്‍ക്കുന്നത് സൂര്യാഘാതം, ചര്‍മ്മ രോഗങ്ങള്‍, കണ്ണ് രോഗങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. പ്രത്യേകിച്ചും അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടുതല്‍ പതിക്കുന്ന രാവിലെ 10-വൈകീട്ട് 3 വരെയുള്ള സമയങ്ങളില്‍.

സൂര്യാഘാതം, ദാഹം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പുറം ജോലിയിൽ ഏർപ്പെടുന്നവർ എന്നിവർ കൂടുതൽ ശ്രദ്ധ പുലർത്തുക. കുടിവെള്ളം കൈയ്യില്‍ കരുതുക, ലഘുവസ്ത്രങ്ങള്‍ ധരിക്കുക, തലയും കണ്ണും സൂര്യപ്രകാശത്തില്‍ നിന്നും മറയ്ക്കുക, കണ്ണാടി ഉപയോഗിക്കുക എന്നിങ്ങനെ സുരക്ഷാ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
ബെംഗളൂരുവിൽ വരണ്ട കാലാവസ്ഥ തുടരും
ബെംഗളൂരുവിൽ ഉഷ്ണാഘാത ഭീതി കണക്കിലെടുത്ത് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെംഗളൂരുവിൽ വേനൽ രൂക്ഷമാകുന്നതായും താപനില 39 ഡിഗ്രിയിലെത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കർണാടകയിൽ നിരവധി ദിവസങ്ങളായി താപനില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications




