വിവാഹം ഒരു അഭിമാന പ്രശ്നമാണോ? കേരളത്തിൽ വിവാഹങ്ങൾക്കായി ഒരു വർഷം 22 കോടിയിലധികം ചിലവഴിക്കുന്നു
കേരളത്തിൽ വിവാഹം ഒരു വലിയ ചിലവേറിയ ആഘോഷമായി മാറുന്നു. ഇത് പണ്ടു കാലത്തെ അപേക്ഷിച്ച് ആളുകളുടെ സാമ്പത്തിക സ്ഥിതിയെ സമൂഹത്തിൽ ഉയർത്തിക്കാട്ടുന്ന ഒരു ആഘോഷമായി മാറുന്നുണ്ട്. പലപ്പോഴും ആളുകളുടെ വരുമാനത്തേക്കാൾ കൂടുതൽ പണം ചിലവഴിച്ചു വിവാഹം നടത്തുക എന്ന ചിന്തയാണ് ഇപ്പോൾ കണ്ടു വരുന്നുത്. ഇത് ഒരു തരത്തിൽ മാനസിക പ്രശ്നമല്ലേ? മറ്റുള്ളവരുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് നമ്മളും ചിലവഴിക്കണം എന്ന ചിന്തയാണ് ഓരോ വിവാഹത്തിൻ്റെയും ചിലവ് വർദ്ധിക്കാൻ കാരണം.
മാതൃഭൂമി വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ഒരു വാർത്തയിലാണ് കേരളത്തിലെ വിവാഹച്ചെലവുകളെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. അതായത് കേരളശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ 'കേരളപഠനം' എന്ന റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഒരു വർഷം 22,810 കോടിരൂപയാണ് വിവാഹങ്ങൾക്കായി ചിലവഴിക്കുന്നത്. ഇത് സമീപകാലത്തായുള്ള സമൂഹത്തിൻ്റെ മാറ്റത്തിൻ്റെ പ്രതിഫലനമാണ്. 2004 ൽ ഇത് 6787 കോടി രൂപയായിരുന്നു.
വിവാഹങ്ങൾ കുടുംബത്തെ കടക്കെണിയിലാക്കുന്നു.
സാമ്പത്തിക പ്രതിസന്ധികൾ പലപ്പോഴും അപ്രതീക്ഷിതമായിട്ടാണ് സംഭവിക്കുന്നത്. അതിൽ ഒഴിവാക്കാൻ സാധിക്കാത്ത ചിലവുകൾ ആശുപത്രിച്ചെലവുകളാണ്. എന്നാൽ വിവാഹത്തിനായി അമിതമായി ചിലവഴിക്കുന്നത് അനാവശ്യമാണ്. വായ്പ എടുത്ത് വിവാഹങ്ങൾ നടത്തുമ്പോൾ കുടുംബം വലിയ കടക്കെണിയിലേക്കാണ് വീഴുന്നത്. കേരളത്തിൻ്റെ മൊത്തം കുടുംബവരുമാനത്തിന്റെ എട്ടുശതമാനത്തോളം വിവാഹച്ചെലവുകൾക്ക് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ സ്ത്രീധനത്തിൻ്റെ പേരിലുള്ള പ്രശ്നങ്ങൾ ഇന്നും കേരളത്തിൽ തുടരുന്നുമുണ്ട്.

ആദിവാസികളും ചിലവഴിക്കുന്നുണ്ട്
പൊതുവേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗമാണ് ആദിവാസികൾ. അതിനാൽ തന്നെ അവരുടെ വിവാഹച്ചെലവുകളും വളരെ കുറവായിരിക്കും. പക്ഷേ 2019 ലെ റിപ്പോർട്ട് പ്രകാരം ഈ വിഭാഗത്തിനിടയിൽ വിവാഹച്ചെലവ് പത്തിരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ശരിക്കും അതിശയിപ്പിക്കുന്നു. ഇവർക്ക് പിന്നാലെ ക്രിസ്ത്യൻ വിഭാഗം ഏഴിരട്ടിയോളം ചിലവു നടത്തുന്നുണ്ട്. എസ്‌സി വിഭാഗത്തിൽ അഞ്ചിരട്ടിയോളം വിവാഹച്ചെലവുകളും വർദ്ധിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളുടെ ഉപയോഗം പരിധിയിൽ കൂടുതൽ ആളുകളെ സ്വാധീനിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ വിവാഹച്ചെലവുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. വിവാഹച്ചെലവിൽ സ്ത്രീധനവും വധു ധരിക്കുന്ന ആഭരണങ്ങളുമെല്ലാം അമിതച്ചെലവ് സൃഷ്ടിക്കുന്നുണ്ട്. ആഢംബരത്തിനു വേണ്ടി അമിതമായി പണം ചിലവഴിക്കുമ്പോൾ, മാതാപിതാക്കൾ ഒരായുസ്സ് മുഴുവൻ സമ്പാദിക്കുന്ന പണവും അതിനു മേലെ വായ്പയും എടുത്തിട്ടായിരിക്കും ഓരോ വിവാഹവും നടത്തുന്നതെന്ന് പലരും ചിന്തിക്കാറില്ല.
സ്വർണ വിലയിലെ വർദ്ധനവ്
സമീപകാലത്തായി സ്വർണ വിലയിൽ വലിയ കുതിപ്പുണ്ടായിട്ടുണ്ട്. അതിനാൽ വിവാഹത്തിനായി ചിലവഴിക്കുന്ന തുകയിൽ കൂടുതലും സ്വർണത്തിലേക്കാണ് പോവുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണത്തിന് കുറഞ്ഞത് 80,000 രൂപ വേണം. അങ്ങനെയെങ്കിൽ 10 പവൻ ആഭരണം വാങ്ങാൻ പോലും 8 ലക്ഷം രൂപ വേണം. 100 പവൻ കൊടുക്കുന്നവരും ഈ സമൂഹത്തിൽ ഇല്ലേ? അപ്പോൾ സ്വർണത്തിനു മാത്രം കോടികൾ മുടക്കേണ്ടി വരുമെന്ന് അർത്ഥം. അതിനു പുറമേയായിരിക്കും മറ്റു ചിലവുകൾ.
സാമ്പത്തിക അച്ചടക്കമില്ലായ്മ
ആളുകൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്ന് പ്ലാറ്റ്ഫോമുകളിലൂടെ തങ്ങളുടെ വിവാഹങ്ങൾ ആഘോഷിക്കുമ്പോൾ സാധാരണക്കാരുടെ ഇടയിലും ഇതുപോലെ വിവാഹം നടത്തണമെന്ന ചിന്ത ഉത്ഭവിക്കും. ഇത്തരം സാഹചര്യങ്ങളിൽ പണം എന്നതിലുപരി അഭിമാനത്തിൻ്റെ പേരിൽ വിവാഹം ആഘോഷമാക്കുന്നു. സാമ്പത്തിക അച്ചടക്കമില്ലാത്തതിനാലാണ് വിവാഹത്തിനായി വായ്പ എടുക്കുന്നുതും അതിൻ്റെ പേരിൽ കടം വളരുന്നതും. ലക്ഷങ്ങൾ ലോണെടുത്ത് അഭിമാനത്തോടെ മകളുടെ വിവാഹം നടത്തിയാൽ അതിൻ്റെ പ്രത്യാഘാതം വീട്ടുകാർ മാത്രം അനുഭവിക്കേണ്ടി വരുന്നു.
സ്ത്രീധന തർക്കങ്ങൾ
100 പവൻ ആഭരണം കൊടുത്തിട്ടും, കാർ കൊടുത്തിട്ടും, വീട് കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിൽ എത്രയെത്ര പ്രശ്നങ്ങളാണ് സമൂഹത്തിൽ ഇപ്പോൾ നടക്കുന്നത്. സമീപകാലത്തായി നടന്ന ആത്മഹത്യകളെല്ലാം സ്ത്രീധനത്തിൻ്റെ പേരിലുള്ള പീഡനങ്ങളുടെ ഭാഗമായിട്ടാണ്. അതുല്യ, വിപഞ്ചിക എന്നീ പേരുകളെല്ലാം വാർത്തകളിൽ ഇടം പിടിച്ചത് ഈ അഭിമാനത്തിൻ്റെ ഭാഗമായി നടത്തിയ വിവാഹങ്ങൾക്കു ശേഷമാണ്.
വിവാഹത്തിനു ശേഷം സ്ത്രീ എല്ലാം അനുഭവിക്കണമെന്നും, ജീവിതം മുന്നോട്ട് പോവില്ലെന്ന ഘട്ടത്തിൽ പോലും വിവാഹ മോചനം സ്വീകരിക്കരുത് എന്ന തെറ്റായ ചിന്തയുമാണ് വിവാഹങ്ങൾ പലപ്പോഴും പേടിസ്വപ്നമാവുന്നത്. വിവാഹങ്ങൾക്കായി കോടികൾ ചിലവഴിക്കുന്നതിനു പകരം മകളുടെ പേരിൽ വലിയൊരു തുക എഫ്ഡി നിക്ഷേപിച്ചാൽ ഭാവിയിൽ അതിൻ്റെ പലിശയും ചേരുമ്പോൾ പൂർണ്ണമായ സാമ്പത്തിക നേട്ടം ഉറപ്പാക്കാം. ഈ ചിന്ത തുടങ്ങുന്നിടത്ത് ഈ അമിത ചിലവുകളും അവസാനിപ്പിക്കാം.


Click it and Unblock the Notifications


