ജിയോയിലേക്ക് കൂടുതല്‍ നിക്ഷേപകരെത്തുന്നു. സ്വകാര്യ ഇക്വിറ്റി കമ്പനിയായ കെകെആര്‍ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 11,367 കോടി രൂപ നിക്ഷേപിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപം നടന്നുകഴിഞ്ഞാല്‍ ജിയോയുടെ 2.32 ശതമാനം ഓഹരി കെകെആര്‍ കൈവശമാക്കും. ജിയോയില്‍ വന്‍നിക്ഷേപം നടത്തുന്ന അഞ്ചാമത്തെ പ്രമുഖ കമ്പനിയാണ് കെകെആര്‍. നേരത്തെ ഫെയ്‌സ്ബുക്ക്, സ്വകാര്യ ഇക്വിറ്റി കമ്പനികളായ സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവരും ജിയോയുടെ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.
പുതിയ സാഹചര്യത്തില്‍ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയായി ഉയരും. എന്റര്‍പ്രൈസ് മൂല്യം എത്തിനില്‍ക്കുന്നതാകട്ടെ 5.16 ലക്ഷം കോടി രൂപയിലും. ഏഷ്യയില്‍ കെകെആര്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇതുവഴി ജിയോയുടെ 2.32 ശതമാനം ഓഹരി കമ്പനി കൈക്കലാക്കും. കെകെആര്‍ കൂടി രംഗത്തുവന്ന സാഹചര്യത്തില്‍ 78,562 കോടി രൂപയാണ് അഞ്ചു നിക്ഷേപങ്ങളില്‍ നിന്നായി ജിയോ സ്വരൂക്കൂട്ടുക. നിലവില്‍ റിലയന്‍സിന്റെ ടെലികോം ബിസിനസ് സംരംഭങ്ങളെല്ലാം റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പറഞ്ഞുവരുമ്പോള്‍ രാജ്യത്ത് 388 മില്യണില്‍പ്പരം വരിക്കാരുമുണ്ട് ജിയോയ്ക്ക്.
ഇന്ത്യയില്‍ നവഡിജിറ്റല്‍ സമൂഹം കെട്ടിപ്പടുക്കാനുള്ള ജിയോയുടെ പ്രയാണത്തില്‍ കെകെആറും ഇനി പങ്കുചേരുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി വെള്ളിയാഴ്ച്ച അറിയിച്ചു. രാജ്യാന്തരതലത്തില്‍ കെകെആറിനുള്ള അനുഭവപാടവവും പ്രവര്‍ത്തന മികവും ജിയോയുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.
ശമ്പളം വെട്ടിക്കുറച്ചാല്‍ പുതിയ നികുതി എങ്ങനെ? അറിയണം ഇക്കാര്യങ്ങള്‍
നേരത്തെ, മെയ് 18 -നായിരുന്നു ജിയോയുടെ 1.34 ശതമാനം ഓഹരി സ്വന്തമാക്കുന്ന വിവരം ജനറല്‍ അറ്റ്‌ലാന്റിക് പുറത്തുവിട്ടത്. 6,598.38 കോടി രൂപയാണ് ഇതിനായി കമ്പനി മുടക്കുന്നതും. 11,367 കോടി രൂപയുടെ നിക്ഷേപം ജിയോയില്‍ നടത്തുമെന്ന കാര്യം വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് അറിയിച്ചതും ഈ മാസംതന്നെ. 2.32 ശതമാനം ഓഹരിയാണ് ഇതുവഴി വിസ്റ്റ ഇക്വിറ്റി ജിയോയില്‍ സ്വന്തമാക്കുക. 5,655.75 കോടി രൂപയുടെ നിക്ഷേപമാണ് (1.15 ശതമാനം ഓഹരി) യുഎസ് ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക് ജിയോ പ്ലാറ്റ്‌ഫോമുകളില്‍ പ്രഖ്യാപിച്ചത്.
പ്രവാസികൾക്ക് ആശ്വാസം; ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികളിലെല്ലാം പ്രവാസികൾക്ക് മുൻഗണന
ഏപ്രില്‍ 22 -ന് 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപം ഫെയ്‌സ്ബുക്കും പ്രഖ്യാപിച്ചിരുന്നു. നടപടിക്രം പൂര്‍ത്തിയായാല്‍ കമ്പനിയുടെ 9.9 ശതമാനം ഓഹരി ഫെയ്‌സ്ബുക്കിന് കീഴില്‍ വരും. കഴിഞ്ഞ നാലു കരാറുകളില്‍ നിന്നുംതന്നെ 1,20,320 കോടി രൂപയാണ് മൂലധനമായി റിലയന്‍സ് ഉയര്‍ത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം 1,61,035 കോടി രൂപയാണ് കമ്പനിയുടെ കടബാധ്യതയും.