വി-ഗാർഡ് ഇൻഡസ്ട്രീസ് എന്ന പേര് കേൾക്കുമ്പോഴേ എല്ലാ മലയാളികൾക്കും ആദ്യം മനസ്സിൽ വരുന്നത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന മനുഷ്യനെയാണ്. മൂന്നാം പാദത്തിൽ അറ്റാദായത്തിൽ 3.4 ശതമാനം വർധന വി ഗാർഡ് രേഖപ്പെടുത്തുമ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വരെ പ്രാധാന്യം കൊടുത്തുകൊണ്ട് ബിസിനസ് രംഗവും അതോടൊപ്പം വളർത്താൻ അദ്ദേഹം കാണിച്ച മനക്കരുത്ത് തന്നെയാണ് എപ്പോഴും ഓർമ്മിക്കപ്പെടേണ്ടത്.
60.22 കോടി രൂപയായാണ് വിഗാർഡ് കമ്പനി ഈ പാദത്തിൽ അറ്റാദായം നേടിയത്, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 58.24 കോടി രൂപയായിരുന്നു. അതായത് ഓരോ വർഷവും മികച്ച വളർച്ചയാണ് വി ഗാർഡ് രേഖപ്പെടുത്തുന്നത്. ഇതോടെ കമ്പനിയുടെ വരുമാനം 8.9 ശതമാനം ഉയർന്ന് 1,268.65 കോടി രൂപയായി. 2023 ഡിസംബർ പാദത്തിൽ കഴിഞ്ഞ വർഷം ഇത് 1,165.39 കോടി രൂപയായിരുന്നു. ഒമ്പത് മാസത്തെ മൊത്തത്തിലുള്ള അറ്റാദായം 22.7 ശതമാനം വർധിച്ച് 222.58 കോടി രൂപയായി, 2022-23 സമാന കാലഘട്ടത്തിൽ ഇത് 181.41 കോടി രൂപയായിരുന്നു.

വരുമാനത്തിലും അറ്റാദായത്തിലും കുറവ്
കണക്കുകൾ പരിശോധിച്ചാൽ സെപ്റ്റംബർ പാദത്തേക്കാൾ ഡിസംബർ പാദത്തിൽ വി ഗാർഡിന്റെ വരുമാനത്തിലും അറ്റാദായത്തിലും കുറവുണ്ടായി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സെപ്റ്റംബർ പാദത്തിൽ 1,293.99 കോടി രൂപ വരുമാനമുണ്ടായപ്പോൾ, ഡിസംബർ പാദത്തിൽ ഇത് 1,268.65 കോടിയിലേക്ക് കുറഞ്ഞു. അറ്റാദായം 63.39 കോടി രൂപയിൽ നിന്ന് 60.22 കോടി രൂപയായി കുറഞ്ഞതും വ്യക്തമാണ്.
ഓഹരി വിപണി പ്രകടനം
കമ്പനിയുടെ അറ്റാദായം വർദ്ധിച്ചിട്ടും ഓഹരിയുടെ വിലയിൽ നേരിയ ഇടിവ് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം വി-ഗാർഡ് ഓഹരി 4.22 ശതമാനം നഷ്ടത്തിൽ 350 രൂപയ്ക്ക് ക്ലോസ് ചെയ്‌തു. എന്നാൽ, ഇന്ന് ഓഹരി 1.50 ശതമാനം ഉയർന്ന് 359 രൂപയ്ക്ക് വ്യാപാരം തുടരുന്നു.
കോച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിരമിക്കുന്നു
വി-ഗാർഡ് ഇൻഡസ്ട്രീസിന്റെയും വണ്ടർലയുടെയും ചെയർമാൻ ആയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മാർച്ച് 31ന് ഔദ്യോഗികമായി വിരമിക്കുമെന്നാണ് ധനം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ, കമ്പനിയുമായി നേരിട്ട് ബന്ധം തുടരുമെന്നും വലിയ ഓഹരികളുടെ ഉടമയായിരിക്കും എന്നും അറിയിച്ചിട്ടുണ്ടെന്ന് ധനം റിപ്പോർട്ട് ചെയ്യുന്നു.
1977ൽ വെറും ഒരു ലക്ഷം രൂപയുടെ മൂലധനത്തോടെ ആരംഭിച്ച വി-ഗാർഡ് ഇൻഡസ്ട്രീസ് ഇന്ന് 25,000 കോടി രൂപയോളമാണ് വിപണി മൂല്യത്തോടെ വളർന്നത്. കമ്പനി മാത്രമല്ല, വീഗാലാൻ്റ്, വണ്ടർലാ, വീഗാലാൻ്റ് ഹോംസ് തുടങ്ങിയ മേഖലകളിലും വിജയകരമായ ഒരു സംരംഭകനായി ചിറ്റിലപ്പിള്ളി ഇപ്പോൾ വളർന്നു പന്തലിച്ചു നിൽക്കുകയാണ്. 75-ാം വയസ്സിന് ശേഷം ജീവിതം പ്രധാനമായും മനുഷ്യകാരുണ്യ പ്രവർത്തനങ്ങൾക്ക് സമർപ്പിച്ചെങ്കിലും, വി-ഗാർഡ് ഡവലപേഴ്‌സ്, ചിറ്റിലപ്പിള്ളി സ്‌ക്വയർ എന്നീ സംരംഭങ്ങളിൽ അദ്ദേഹം തുടർന്നും സജീവമായി ഇടപെടുമെന്നാണ് സൂചന.


Click it and Unblock the Notifications