സാമ്പത്തിക രംഗത്തെ ഭീകരമായ സാഹചര്യം കമ്പനികളുടെ നിയമനങ്ങളെയും ബാധിക്കുന്നു. നിലവിലെ സാഹചര്യത്തിൽ നേരത്തെ നൽകിയ നിയമന ഉത്തരവുകൾ പോലും പല കമ്പനികളും മാറ്റിവയ്ക്കുകയോ പിൻവലിക്കുകയോ ആണ് ചെയ്യുന്നത്. മുതിർന്ന എക്സിക്യൂട്ടീവുകളുടെ നിയമനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പുതിയ ജോലിക്കാരെ നിയമിക്കുന്നത് പല കമ്പനികളും നിർത്തി വച്ചിരിക്കുകയാണ്. സീനിയർ എക്സിക്യൂട്ടീവുകളെ നിയമിക്കാനും കമ്പനികൾ താൽപ്പര്യപ്പെടുന്നില്ല.
തൊഴിൽ മേഖല
കഴിഞ്ഞ 10 ദിവസത്തിനിടെയാണ് ഈ പ്രവണത കൂടുതൽ പ്രകടമായിട്ടുള്ളതെന്ന് ചില ജോബ് സൈറ്റുകൾ വ്യക്തമാക്കുന്നു. നിയമനങ്ങൾ നീട്ടി വയ്ക്കുകയോ പിൻവലിക്കുകയോ ആണ് നിലവിൽ കമ്പനികൾ ചെയ്തു കൊണ്ടിരിക്കുന്നതെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, കുറഞ്ഞത് അര ഡസനോളം ഇത്തരം കേസുകൾ താൻ കണ്ടതായും എക്സിക്യൂട്ടീവ് ആക്സസ് ഇന്ത്യ എംഡി റോണേഷ് പുരി പറഞ്ഞു. 10 ദിവസത്തിനുള്ളിൽ ബിസിനസ്സ് രംഗത്തെ സ്ഥിതി ഭയാനകമായി മാറിയിരിക്കുകയാണെന്ന് ആന്റൽ ഇന്ത്യ എംഡി ജോസഫ് ദേവസിയ പറഞ്ഞു.
വരുമാനം കുറഞ്ഞു
ലോക്ക്ഡൌൺ മുതൽ വരുമാനം കുറഞ്ഞുവരുന്ന പല ഇന്ത്യൻ ടെക് കമ്പനികൾക്കും കൂടുതൽ ഫണ്ട് സ്വരൂപിക്കാൻ കഴിയുമോ എന്നതിൽ തന്നെ ആശങ്ക നിലനിൽക്കുന്നു. കൂടുതൽ സ്ഥാപനങ്ങളിൽ, ഒഴിവുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കമ്പനികൾ നിയമന പദ്ധതികൾ ഉപേക്ഷിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
നിയമനങ്ങൾ വൈകും
പുതിയ ഓഫർ ലെറ്ററുകൾ ഏതാനും മാസത്തേയ്ക്ക് നീട്ടി വയ്ക്കുന്നതായി ചില കമ്പനികൾ അറിയിച്ചതായി ബിടിഐ എക്സിക്യൂട്ടീവ് സെർച്ച് എംഡി ജെയിംസ് അഗർവാൾ പറഞ്ഞു. ഇത്തരത്തിൽ 30-40 ഓഫറുകൾ മാറ്റിവച്ചതായാണ് വിവരം. എന്നാൽ സൈബർ സുരക്ഷ, നിയമ, ധനകാര്യം, ഡിജിറ്റൽ, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ നിയമനങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലതാമസം 4 മുതൽ 6 മാസം വരെ ആയിരിക്കുമെന്നതാണ് വിലയിരുത്തപ്പെടുന്നത്.
കെയർ റേറ്റിംഗ്സ്
നിലവിലെ അനിശ്ചിതത്വം കണക്കിലെടുത്ത്, ചില അനുമാനങ്ങൾ പ്രകാരം 2021 ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലും ജിഡിപി 1.1-1.2 ശതമാനം വളർച്ച നേടുമെന്നാണ് കെയർ റേറ്റിംഗ്സ് കണക്കാക്കുന്നത്. 2020 ജൂണിനുശേഷം പ്രവർത്തനങ്ങൾ ക്രമേണ പുന: സ്ഥാപിക്കുമെന്നും ഒരു വർഷം മുഴുവൻ ചില മേഖലകളിൽ സാധാരണ നിലയുടെ 50% പോലും പ്രവർത്തനം കൈവരിക്കില്ലെന്നും അനുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്ന് റേറ്റിംഗ് ഏജൻസി ഒരു റിപ്പോർട്ടിൽ പറഞ്ഞു.