രാജ്യത്ത് വരാനിരിക്കുന്ന മൂന്ന് ബൾക്ക് ഡ്രഗ് പാർക്കുകളുടേയും നാല് മെഡിക്കൽ ഉപകരണ പാർക്കുകളുടെയും സ്ഥലം നിശ്ചയിക്കുന്നതിനുള്ള മാർഗരേഖ അന്തിമഘട്ടത്തിലാണെന്ന് രാസ-വളം വകുപ്പുമന്ത്രി ഡി.വി.സദാനന്ദ ഗൗഡ അറിയിച്ചു. നിർണായകമായ എപിഐ-കൾ / കെഎസ്എം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് 2020 മാർച്ച് 12-ന് അംഗീകാരം നൽകിയിരുന്നു. ഇത് പ്രകാരമാണ് രാജ്യത്ത് മൂന്നു ഡ്രഗ് പാർക്കുകളും നാലു മെഡിക്കൽ ഉപകരണ പാർക്കുകളും സ്ഥാപിക്കുന്നത്.
മൂന്ന് ബൾക്ക് ഡ്രഗ് പാർക്കുകളുടെ വികസനത്തിനായി 1,000 കോടി രൂപയും മെഡിക്കൽ ഉപകരണ പാർക്കുകൾക്ക് 100 കോടി രൂപയും ഗ്രാന്റായി കേന്ദ്രം അനുവദിക്കും. പാർക്കുകൾ നിർമ്മിക്കുന്ന സംസ്ഥാനങ്ങൾക്കാണ് ഗ്രാന്റ് അനുവദിക്കുക. 46,400 കോടി രൂപയുടെ മരുന്നും 68,437 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും ഇവിടങ്ങളിൽ ഉത്പാദിപ്പിക്കും. അതേസമയം ഒട്ടേറെ പുതിയ തൊഴിലവസരങ്ങളും ഇതിലൂടെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ, രാജ്യമെമ്പാടുമുള്ള പ്രധാന നിർണായക സ്റ്റാർട്ടിംഗ് മെറ്റീരിയൽസ് / ഡ്രഗ് ഇന്റർമീഡിയറ്റ്സ്, എപിഐ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമും ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഇടിയുന്നത് ഇന്ത്യൻ ഔഷധ നിർമ്മാണ മേഖലയെ ബാധിക്കാതിരിക്കാനായാണ് രാജ്യത്ത് മൂന്ന് മെഗാ ബൾക്ക് ഡ്രഗ് പാർക്കുകൾ സ്ഥാപിക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് മൂന്നിടങ്ങളിൽ മരുന്ന് ഉത്‌പാദന കേന്ദ്രങ്ങളും (ഡ്രഗ് പാർക്ക്) നാലിടങ്ങളിൽ മെഡിക്കൽ ഉപകരണ പാർക്കുകളും സ്ഥാപിക്കുന്നത്. രാജ്യത്ത് എവിടെയൊക്കെയാണ് ഈ പാർക്കുകൾ സ്ഥാപിക്കുകയെന്ന കാര്യം പിന്നീട് തീരുമാനിക്കും. അതേസമയം പഞ്ചാബിലെ ഭട്ടിന്ദയിൽ നിർദ്ദിഷ്ട ബൾക്ക് ഡ്രഗ് പാർക്ക് സ്ഥാപിക്കുന്നത് പരിഗണിക്കുന്നതിനായി പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിംഗ് ബാദൽ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയ്‌ക്ക് അഭ്യർത്ഥന കത്ത് കൈമാറി. പാർക്കുകളുടെ വികസനത്തിന് പിന്തുണ നൽകുന്നതിൽ ഗൗഡ ബാദലിന് നന്ദി പറഞ്ഞു.


Click it and Unblock the Notifications