ഇൻഫർമേഷൻ ടെക്നോളജി (ഐടി) മേഖലയിൽ ഇന്ത്യയിലടക്കം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ. പ്രകടനം, പുതിയ പ്രൊജക്ടുകളുടെ അഭാവം, തൊഴിൽ സമ്മർദ്ദങ്ങൾ, അനിശ്ചിതമായ ബിസിനസ്സ് അന്തരീക്ഷം തുടങ്ങിയവയാണ് ഐടി കമ്പനികളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നത്. ഓട്ടോമേഷൻ, അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയിലെ വളർച്ച കാരണം ആഗോള ഐടി കമ്പനികൾ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം ക്രമേണ കുറച്ചു വരികയായിരുന്നു. കൊറോണ വൈറസ് വെല്ലുവിളികൾ ഉയർന്നു വന്നതോടെ പിരിച്ചുവിടലുകൾ കൂടുതൽ വേഗത്തിലായി.
ഐബിഎം
ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് (ഐബിഎം) കോർപ്പറേഷൻ ആഗോളതലത്തിൽ രണ്ടായിരത്തോളം ജീവനക്കാരെയാണ് പിരിച്ചിവിടാൻ ഒരുങ്ങുന്നത്. ഐബിഎമ്മിന്റെ ആഗോള തലസ്ഥാനമായ ഇന്ത്യയിൽ 350,000 ത്തിലധികം ജീവനക്കാരാണുള്ളത്. ആഗോള ജീവനക്കാരുടെ മൂന്നിലൊന്ന് ഭാഗവും ഇന്ത്യയിലായിതിനാൽ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ പിരിച്ചുവിടൽ സംബന്ധിച്ച ചോദ്യങ്ങളോട് ഐബിഎം ഇതുവരെ പ്രതികരിച്ചില്ല.
കോഗ്നിസൻറ്
നാസ്ഡാക്കിൽ ലിസ്റ്റുചെയ്ത കോഗ്നിസൻറ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷൻ അടുത്തിടെ ഇന്ത്യയിലെ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. കോഗ്നിസന്റിന്റെ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കേന്ദ്രമാണ് ഇന്ത്യ. ആഗോള തലസ്ഥാനമായ ഇന്ത്യയിൽ 200,000 ൽ അധികം ജീവനക്കാരുണ്ട്. പിരിച്ചുവിടലുകൾ ജീവനക്കാരുടെ പ്രകടനം അടിസ്ഥാനമാക്കിയുള്ളതാണെന്ന് കോഗ്നിസന്റ് വക്താവ് പറഞ്ഞു.
ആക്സെഞ്ചർ
സേവനങ്ങളുടെ ആവശ്യകത കുറയുന്ന സാഹചര്യത്തിൽ ചെലവ് കുറയ്ക്കുന്നതിനായി യുകെയിൽ 900 ജോലികൾ വരെയാണ് ആക്സെഞ്ചർ വെട്ടിക്കുറയ്ക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലും ഇതിനെ തുടർന്ന് പുതിയ നിയമനങ്ങൾ നടത്തുന്നില്ലെന്നാണ് വിവരം.
രണ്ടാം ഘട്ട ലോക്ക്ഡൌൺ: ഐടി കമ്പനികൾക്ക് പ്രവർത്തിക്കാം
ടിസിഎസ്
ഇന്ത്യൻ ഐടി കമ്പനികളായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ് ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ്, എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ് എന്നിവ വൻ പിരിച്ചുവിടലുകൾ നടത്തിയിട്ടില്ല. എന്നാൽ പ്രകടനം അടിസ്ഥാനമാക്കിയുള്ള പുറത്താക്കലുകൾ നടക്കുന്നുണ്ടാകാം എന്നാണ് വിവരം. കോവിഡ് -19 ന്റെ ആഘാതം കാരണം ജീവനക്കാരെ വെട്ടിക്കുറയ്ക്കില്ലെന്ന് ടിസിഎസ് വ്യക്തമാക്കിയിരുന്നു.
ഐടി ജീവനക്കാർക്ക് ഇനി ഓഫീസിൽ പോകേണ്ടി വരില്ല, ജോലി വീട്ടിൽ തന്നെ, പുതിയ തീരുമാനവുമായി കമ്പനികൾ
ഇൻഫോസിസ്
പ്രകടനം അടിസ്ഥാനമാക്കിയുള്ള പുറത്താക്കലുകൾ തുടരുമെങ്കിലും ഇൻഫോസിസ് വൻതോതിലുള്ള പിരിച്ചുവിടൽ നടപ്പാക്കില്ലെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ യുബി പ്രവീൺ റാവു അടുത്തിടെ പറഞ്ഞിരുന്നു.