ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനത്തിലെ പൊതുമേഖലാ ഓഹരികൾ വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് എൽഐസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് നടത്തും. ചൊവ്വാഴ്‌ച്ച ജീവനക്കാര്‍ ദേശവ്യാപകമായി 'ഇറങ്ങിപ്പോക്ക് സമരം' നടത്തുമെന്ന് ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചൊവ്വാഴ്‌ച്ച 12.15 മുതൽ ഉച്ചയ്ക്ക് 1.15 വരെ രാജ്യവ്യാപകമായി ഒരു മണിക്കൂർ പണിമുടക്ക് നടത്തുമെന്നും, തുടർന്ന് ഞങ്ങളുടെ എല്ലാ ഓഫീസുകളിലും പ്രകടനം നടത്തുന്നതായിരിക്കുമെന്നും എൽഐസി എംപ്ലോയീസ് അസോസിയേഷന്റെ കൊൽക്കത്ത ഡിവിഷൻ വൈസ് പ്രസിഡന്റ് പ്രദീപ് മുഖർജി പറഞ്ഞു.
2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എല്‍ഐസി എന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഓഹരി വില്‍പ്പന പ്രഖ്യാപനമുണ്ടായത്. അടുത്ത സാമ്പത്തിക വർഷത്തിൽ 2.1 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കാനുള്ള സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് എൽഐസിയുടെ ഓഹരി വിൽപന.
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്; നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ ഇതാ
32 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എല്‍ഐസിക്ക് ഇന്ത്യന്‍ സമ്പദ് വ്യസ്ഥയില്‍ 29 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2610 കോടി രൂപ കേന്ദ്ര സർക്കാരിന് എൽഐസി ലാഭവിഹിതം കൈമാറിയിരുന്നു. കൂടാതെ 50,000 കോടി രൂപയുടെ ബോണസും പോളിസി ഉടമകള്‍ക്ക് സ്ഥാപനം നൽകിയിരുന്നു. നിലവിൽ നല്ല രീതിയിൽ പ്രവർത്തിച്ചിട്ടും ഓഹരി വിൽക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന്നെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. രാജ്യത്തൊട്ടാകെ എല്‍ഐസിക്ക് 34923 പ്രീമിയം കളക്ഷന്‍ കേന്ദ്രങ്ങളുണ്ട്. ഇതിന് പുറമെ എല്‍ഐസിക്ക് രാജ്യത്ത് ആകെ 11280 ബ്രാഞ്ച് ഓഫീസുകളുമുണ്ട്. എല്‍ഐസിയുടെ മൊത്തം ആസ്തി 36,65,743 കോടിയാണ്.