2020-21 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) ഓഹരികൾ വിൽക്കാനുള്ള പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. നിലവിൽ കേന്ദ്ര സർക്കാർ എൽഐസിയുടെ 10 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സാധ്യത. ഈ പ്രഖ്യാപനം വന്നതുമുതൽ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ എൽഐസി ഐപിഒ വില, ഐപിഒ നിരക്ക്, ഇഷ്യു തീയതി മുതലായവയെക്കുറിച്ച് അന്വേഷിക്കുന്ന തിരക്കിലാണ്. ഓഹരികൾ വിൽക്കുന്നതിൽ ചില നിയമ കടമ്പകൾ ഉള്ളതിനാൽ തന്നെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) താൽപ്പര്യക്കാർ ക്ഷമയോടെ കാത്തിരിക്കേണ്ടിവരും.
ആദ്യത്തെ കടമ്പ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനെ കമ്പനിയാക്കുക എന്നതാണ്. അതായത് എൽഐസി ഇപ്പോൾ കോർപ്പറേഷനാണ്. കോർപ്പറേഷനെ കമ്പനിയാക്കി മാറ്റുന്നതിന് പാർലമെന്റിൽ നിയമ ഭേദഗതി പാസ്സാക്കിയെടുക്കേണ്ടതുണ്ട്. പ്രതീക്ഷിക്കുന്നതിൽ കൂടുതൽ സമയം ഇതിനു ആവശ്യമാണ്. 60 കൊല്ലംമുമ്പ് രൂപവത്കരിച്ച എൽ.ഐ.സി. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ രൂപീകരിച്ച 1956-ലെ നിയമത്തിൽ ഭേദഗതി ആവശ്യമായി വരുമെന്നാണ് നിയമ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ഓഹരിവിൽപ്പന പുതിയ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. എങ്കിലും കേന്ദ്ര സർക്കാരിനുള്ള പങ്കാളിത്തത്തിൽ എത്രയാണു വിറ്റഴിക്കുന്നതെന്നു വെളിപ്പെടുത്തിയിട്ടില്ല. 10 ശതമാനത്തിൽ താഴെയാണു വിൽക്കുന്നതെങ്കിൽ അതിനു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ആവശ്യമാണ്. നിലവിൽ എൽഐസിയുടെ 100 ശതമാനം ഓഹരിയും സർക്കാരിന്റെ കൈവശമാണ്.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്, വില പവന് 30000ന് മുകളിൽ തന്നെ
ജീവനക്കാരുടെ സംഘടനകൾ ഒന്നടങ്കം ഓഹരി വിൽപനയ്ക്കെതിരെ രംഗത്തുവന്ന സാഹര്യത്തിൽ അവരെ അനുനയിപ്പിക്കാനും സമയമെടുക്കും. കൂടാതെ എൽഐസിയുടെ നിലവിലെ മൂലധന ഘടനയിൽ മാറ്റം വരുത്തേണ്ടതും ആവശ്യമാണ്. അതിനുള്ള നടപടിക്രമങ്ങൾക്കും താമസമുണ്ടാകാം. ഓഹരി വിൽപനയ്ക്കുള്ള സമയവും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഓഹരി വിപണിയിൽ വിലക്കയറ്റത്തിന്റെ നാളുകളാണെങ്കിൽ മാത്രമേ പ്രതീക്ഷിക്കുന്നത്ര നിക്ഷേപകരുടെ പിന്തുണ ഐപിഒയ്ക്കു ലഭിക്കുകയുള്ളൂ. എൽഐസി, ഐഡിബിഐ ഓഹരി വിൽപ്പനയിലൂടെ 93,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.