ലോക്ക്‌ഡൗൺ കാലയളവിൽ മൊറട്ടോറിയം അനുവദിച്ച വായ്‌പകൾക്ക് പലിശയ്ക്കുമേൽ പലിശ ഈടാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് റിസർവ് ബാങ്കിനോട് സുപ്രീംകോടതി. കോവിഡ് കാലയളവിൽ വായ്‌പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പലിശ ഒഴിവാക്കാത്ത നടപടിയെ സുപ്രിംകോടതി വിമർശിച്ചു. എല്ലാ തീരുമാനവും ബാങ്കുകൾക്ക് വിട്ടുകൊടുക്കുന്നതിന് പകരം ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തന്നെ ഇടപെടേണ്ടതാണെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടികൾ നിഷ്‌ക്രിയ ആസ്‌തികളായി തിരിച്ചടവ് ഇല്ലാതെ നിൽക്കുമ്പോഴും കോവിഡ് കാലത്ത് വായ്പകൾക്ക് പലിശ ഈടാക്കുന്നത് വിരോധാഭാസമാണെന്ന് ബെഞ്ചിൽ അംഗമായ ജസ്റ്റിസ് സഞ്‌ജയ് കിഷൻ കൗൾ ചൂണ്ടിക്കാണിച്ചു.
പലിശ പൂർണമായും ഒഴിവാക്കുക എന്നത് എളുപ്പമല്ലെന്ന് കേന്ദ്രത്തിനും റിസർവ് ബാങ്കിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ബാങ്കുകളിൽ 133 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ഈ നിക്ഷേപങ്ങൾക്ക് ബാങ്കുകൾ പലിശ നൽകേണ്ടതുമാണ്. എന്നിരിക്കെ മൊറട്ടോറിയം കാലത്ത് വായ്പകൾക്ക് പലിശ ഒഴിവാക്കുന്നത് ബാങ്കുകളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് മേത്ത കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുന്നതിനെതിരേ ഗജേന്ദ്ര ശർമ നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇപ്പോൾ പരിഗണിക്കുന്നത്. നിലവിലെ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വാദം ഓഗസ്റ്റ് ആദ്യവാരത്തിലേക്ക് മാറ്റി.

മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള മൂന്ന് മാസത്തെ (ഇഎംഐ) തിരിച്ചടവിനാണു ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ മൊറട്ടോറിയം നല്‍കിയത്. എന്നാൽ ലോക്ക്‌ഡൗൺ തുടർച്ചയായി നീട്ടിയ പഞ്ചാത്തലത്തിൽ ഇത് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു. എന്നാൽ ഈ കാലയളവിൽ മൊറട്ടോറിയം അനുവദിച്ച വായ്‌പകൾക്ക് പലിശയ്ക്കുമേൽ പലിശ ഈടാക്കുമെന്ന് ബാങ്കുകൾ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ആറുമാസം മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കണമെന്ന് കാണിച്ച് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ കേന്ദ്രസർക്കാരും റിസർവ് ബാങ്കും യോഗം ചേർന്ന് തീരുമാനമെടുത്ത് അറിയിക്കണമെന്നാണ് ആദ്യ തവണ കോടതി നിർദേശിച്ചത്. വായ്പകൾക്കുള്ള പലിശ ഒഴിവാക്കിയാൽ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്ന നിലപാടാണ് റിസർവ് ബാങ്ക് ഈ കാര്യത്തിൽ കോടതിയെ അറിയിച്ചത്. കോടി രൂപ നിഷ്‌ക്രിയാസ്‌തികളായി തിരിച്ചടവ് ഇല്ലാതെ നിൽക്കുന്ന വസ്‌തുത കോടതി ചൂണ്ടിക്കാണിച്ചതോടെ റിസർവ് ബാങ്ക് പ്രതിരോധത്തിലായി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ചാണ് വാദം കേട്ടത്.


Click it and Unblock the Notifications