ഗ്രാമീണ കുടുംബങ്ങളിലെ ദരിദ്രരായ പിഎംയുവൈ ഗുണഭോക്താക്കൾക്കിടയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 20 ശതമാനം വർധനവുണ്ടായതായും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ പറയുന്നു
ന്യൂഡൽഹി: പാചക വാതക വിലയിൽ വലിയ വർധനവ് ഉണ്ടായപ്പോഴും രാജ്യത്ത് ഉപഭോഗം വർധിച്ചു. എൽപിജി ഉപഭോഗം ഇന്ത്യയിൽ 7.3 ശതമാനം ഉയർന്നതായി എണ്ണ കമ്പനികൾ അറിയിച്ചു. ഗ്രാമീണ കുടുംബങ്ങളിലെ ദരിദ്രരായ പിഎംയുവൈ ഗുണഭോക്താക്കൾക്കിടയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 20 ശതമാനം വർധനവുണ്ടായതായും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ പറയുന്നു.

"2020 ഡിസംബർ മുതൽ 2021 ഫെബ്രുവരി വരെ പാചക വാതക വില 175 രൂപ വർധിച്ചപ്പോൾ പ്രധാൻ മന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കളിൽ 19.5 ശതമാനം ഉയർച്ച രേഖപ്പെടുത്തി. 2016 മുതൽ ഈ പദ്ധതി വഴി 8 കോടിയിലധികം ദരിദ്ര കുടുംബങ്ങൾക്കാണ് പാചക വാതക കണക്ഷൻ ലഭിച്ചത്." ഭാരത് പെട്രോളിയം കോർപ്പറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. പിഎംയുവൈ ഉപഭോക്താക്കളിൽ എൽപിജി ഉപഭോഗം മെച്ചപ്പെട്ടതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനും പറയുന്നു.
പാചക വാതക വിലവർധവ് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെിതിരെ ആയുധമാക്കുമ്പോഴാണ് എണ്ണ കമ്പനികളുടെ പ്രസ്താവന. അതേസമയം വിലക്കയറ്റത്തെത്തുടർന്ന് ചില പിഎംയുവൈ ഗുണഭോക്താക്കൾ എൽപിജി വാങ്ങുന്നത് ഉപേക്ഷിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏഴു വർഷം മുമ്പ് ബിജെപി അധികാരത്തിൽ വന്നതിനുശേഷം പാചക വാതക വില ഇരട്ടിയായതായി എണ്ണമന്ത്രി ധർമേന്ദ്ര പ്രധാൻ ഈ ആഴ്ച ആദ്യം ലോക്സഭയിൽ പറഞ്ഞിരുന്നു.
2014 മാർച്ചിൽ 410.5 രൂപയായിരുന്നു 14.2 കിലോഗ്രാം പാചക വാതക സിലണ്ടറിന്റെ വില. 2021 മാർച്ചിൽ അത് 819 രൂപയായി. ഇരട്ടിയിലധികമാണ് വില വര്‍ധന. പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി വർദ്ധനവ് മാത്രം 459 ശതമാനത്തിലധികമാണ്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
എൽപിജി സിലിണ്ടറുകളുടെ വില കഴിഞ്ഞ 32 ദിവസം കൊണ്ട് സിലിണ്ടറിന് 125 രൂപയാണ് ഉയര്‍ന്നത് പൊതുവിതരണ കേന്ദ്രങ്ങൾ വഴി സാമ്പത്തികമായി പിന്നക്കം നിൽക്കുന്നവര്‍ക്ക് വിൽക്കുന്ന മണ്ണെണ്ണ വിലയും ഉയര്‍ത്തിയിട്ടുണ്ട്. 2014 മാർച്ചിൽ ലിറ്ററിന് 14.96 രൂപയായിരുന്ന മണ്ണെണ്ണ വില ഈ മാസം 35.35 രൂപയായി ആണ് ഉയർന്നത്. രാജ്യമെമ്പാടും പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. വാറ്റ് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിലയിൽ വ്യത്യാസമുണ്ട്.


Click it and Unblock the Notifications