സംസ്ഥാനത്ത് എൽപിജി ഗ്യാസ് സിലിണ്ടർ ക്ഷാമം തുടരുകയാണ്. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം പുനരാരംഭിച്ചില്ലെങ്കിൽ കേരളത്തിലെ 70 ശതമാനം റസ്റ്റോറന്റുകളും ഹോട്ടലുകളും ഉടൻ അടച്ച് പൂട്ടാൻ സാധ്യതയുണ്ട്. "വർഷങ്ങളായി സംസ്ഥാനത്ത് എൽപിജി വിതരണത്തിൽ ക്ഷാമം ഉണ്ടായിരുന്നില്ല, പല ഔട്ട്ലെറ്റുകളും ദിവസവും സിലിണ്ടറുകൾ വാങ്ങുന്നത് ശീലമാക്കിയിരുന്നു. അതിനാൽ, വിതരണം നിർത്തിവച്ചപ്പോൾ, പലർക്കും അടച്ചുപൂട്ടുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു," കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) എറണാകുളം ജില്ലാ സെക്രട്ടറി കെ ടി റഹിം പറഞ്ഞു.
മെനുവിൽ മാറ്റം
ഒരു സാധാരണ റസ്റ്റോറന്റ് ഒരു ദിവസം ശരാശരി രണ്ട് സിലിണ്ടറുകളെങ്കിലും ഉപയോഗിക്കുന്നു. ഓരോ വാണിജ്യ സിലിണ്ടറിലും 47.5 കിലോഗ്രാം എൽപിജി അടങ്ങിയിരിക്കുന്നു. പ്രതിസന്ധി മറികടക്കാൻ മെനുവിലും സമയക്രമത്തിലും കാര്യമായ മാറ്റങ്ങൾ വരുത്താൻ അസോസിയേഷൻ ഇപ്പോൾ ഔട്ട്‌ലെറ്റുകളെ ഉപദേശിച്ചിട്ടുണ്ട്. കൂടാതെ, പല ഔട്ട്‌ലെറ്റുകളും സ്വമേധയാ പോലും അത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കെഎച്ച്ആർഎ ഭാരവാഹികൾ പറയുന്നു.
"ദോശ പോലുള്ള ലൈവ് ഫ്രൈ ഇനങ്ങൾ ഞങ്ങൾ നിർത്തി, ഞങ്ങളുടെ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്," - ഒരു ഹോട്ടൽ ഉടമ ന്യൂ ഇന്ത്യൻ എക്സ് പ്രസിനോട് പറഞ്ഞു. ഷവർമ, ഷവായി, ചൈനീസ്, ദോശ തുടങ്ങിയ വിഭവങ്ങളാണ് മെനുവിൽ നിന്നും ആദ്യം കട്ട് ചെയ്യുന്നത്. കാരണം ഇവയ്ക്ക് അധികം ഗ്യാസ് ചിലവഴിക്കേണ്ടി വരുന്നു. പല സ്ഥാപനങ്ങളും വലിയ പരിപാടികൾ എടുക്കുന്നത് നിർത്തി.
വിറകടുപ്പിലെ പാചകം
എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ പല ഹോട്ടലുകളും വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ അത് വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നു എന്നതാണ് വസ്തുത. "വിറകടുപ്പ് നിലവിലെ സുരക്ഷാ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ല, അതിനാൽ ഞങ്ങൾ അത് പ്രോത്സാഹിപ്പിക്കുന്നില്ല," എന്നാണ് കെഎച്ച്ആർഎ പറയുന്നത്. കൂടുതൽ റെസ്റ്റോറന്റുകൾ പൂട്ടുന്നതോടെ, പ്രതിസന്ധി കൂടുതൽ അനുഭവപ്പെടും. പ്രത്യേകിച്ച് കൊച്ചി പോലുള്ള ധാരാളം യുവാക്കൾ ജോലിചെയ്യുന്ന നഗരത്തിൽ.

അടിയന്തര യോഗം ചേർന്നു
സംസ്ഥാനത്ത് ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാൻ മുൻഗണന ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെൻ്റ് സംഘം രൂപീകരിക്കാനും ഉന്നതതലയോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ പാചക വാതക കമ്പനി പ്രതിനിധികളുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിലാണ് പാചക വാതക പ്രതിസന്ധി നേരിടാൻ അടിയന്തിര നടപടികൾ കൈകൊള്ളാൻ തീരുമാനിച്ചത്.ആശുപതികൾ , വൃദ്ധ സദനങ്ങൾ , അനാഥാലയങ്ങൾ , സ്കൂളുകൾ , ജനകീയ അടുക്കളകൾ , ഐ ടി പാർക്കിലെ ക്യാൻ്റീനുകൾ , ഫാക്ടറികളിലെ ക്യാൻ്റീനുകൾ അടക്കമുള്ളവർക്ക് മുൻഗണന നിശ്ചയിക്കും.
പ്രതിസന്ധിയില്ലെന്നാവർത്തിച്ച് കേന്ദ്രമന്ത്രി
രാജ്യത്ത് നിലവില്‍ ഇന്ധനത്തിനോ ഊര്‍ജത്തിനോ ഒരു ക്ഷാമവുമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി. ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ വിതരണം ഇപ്പോഴും സുരക്ഷിതമാണ്. രാജ്യത്തെ എണ്ണം ശുദ്ധീകരണശാലകള്‍ ഉയര്‍ന്ന ശേഷിയോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, എടിഎഫ് എന്നിവയിലും കുറവില്ല. പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം, മണ്ണെണ്ണ എന്നിവയുടെ ലഭ്യത പൂര്‍ണമായും ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ എല്‍പിജി ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications