നവരാത്രി ആഘോഷങ്ങൾക്കിടയിലും സാധാരണക്കാർക്ക് ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധനവ്. രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ ഇന്ന്, ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഉയർത്തി. മഹാ നവമി ദിനത്തിൽ പ്രഖ്യാപിച്ച ഈ വില വർദ്ധനവ്, ഉത്സവ സീസൺ ആഘോഷിക്കുന്ന ജനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
സിലിണ്ടറിന് 15 മുതൽ 15.5 രൂപ വരെയാണ് വർദ്ധിപ്പിച്ചത്. ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ കഴിഞ്ഞ ആറ് മാസമായി തുടർച്ചയായി വില കുറച്ചശേഷമാണ് ഇപ്പോൾ വില ഉയർത്തിയിരിക്കുന്നത്. ഈ വില വർദ്ധനവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ നടത്തിപ്പ് ചെലവ് വർദ്ധിപ്പിക്കുകയും അത് സാധനങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റത്തിലേക്ക് വഴിവെക്കുകയും ചെയ്യും.
എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
കേരളത്തിലെ പ്രധാന നഗരങ്ങളിലെ പുതിയ വാണിജ്യ എൽപിജി വില:
- തിരുവനന്തപുരം: 1,623.5 രൂപ
- കോഴിക്കോട്: 1,634.5 രൂപ
- കൊച്ചി: 1,602.5 രൂപ
വാണിജ്യ എൽപിജി വിലയിലെ ഈ കുതിച്ചുചാട്ടം കേരളത്തിലെങ്ങും ആശങ്കയുളവാക്കുന്നുണ്ട്. ഇത് സാധാരണക്കാർക്കിടയിലാണ് പ്രതിസന്ധി ഉയർത്തുന്നത്. ഇത്തവണ ഗാർഹിക വിലയിൽ മാറ്റമില്ലെങ്കിലും ഉടൻ വില ഉയരാൻ സാധ്യതയുണ്ട്.

കഴിഞ്ഞ മാസങ്ങളിലെ വില
കഴിഞ്ഞ മാസങ്ങളിൽ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വലിയ മാറ്റങ്ങളുണ്ട്. അതായത് ഏപ്രിലിൽ 43 രൂപ, മേയിൽ 15 രൂപ, ജൂണിൽ 25 രൂപ, ജൂലൈയിൽ 57.5 രൂപ, ഓഗസ്റ്റിൽ 34.5 രൂപ, സെപ്റ്റംബറിൽ 51.5 രൂപ എന്നിങ്ങനെ കുറച്ചിരുന്നു. എന്നാൽ ഒക്ടോബറിൽ വില ഉയർന്നത് പ്രതീക്ഷകൾക്ക് വിരുദ്ധമായിട്ടാണ്.
രാജ്യാന്തര ക്രൂഡ് ഓയിൽ വില പരിശോധിച്ച ശേഷം ആഭ്യന്തര വിപണിയിൽ ഓരോ മാസവും ഒന്നാം തിയ്യതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. ഈ ഒക്ടോബറിലെ വിലയിരുത്തലിൽ എണ്ണക്കമ്പനികൾ അപ്രതീക്ഷിതമായി വില കൂട്ടിയിരിക്കുന്നു.
ഗാർഹിക സിലിണ്ടറിൻ്റെ വില
ഇത്തവണയും 14 കിലോഗ്രാമിൻ്റെ ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. ഇത് നിരാശയും ഒപ്പം ആശ്വാസവും നൽകുന്നു. ഒരുപക്ഷേ വാണിജ്യ സിലിണ്ടറിൻ്റെ വില കുതിച്ചതു പോലെ ഗാർഹിക എൽപിജി വിലയിൽ കുതിപ്പുണ്ടായിരുന്നെങ്കിൽ സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാവുമായിരുന്നു.
2024 മാർച്ചിലാണ് ഗാർഹിക സിലിണ്ടർ വില അവസാനമായി കുറച്ചത്. അതായത് ഒരു വർഷത്തിനു മുകളിലായി ഗാർഹിക എൽപിജി വിലയിൽ ഇടിവില്ല. ഇക്കഴിഞ്ഞ ഏപ്രിൽ 7ന് ഗാർഹിക സിലിണ്ടറിന് 50 രൂപ വില വർദ്ധിച്ചിരുന്നു. ഇനിയൊരു വിലക്കുറവ് പ്രതീക്ഷിക്കാമോ?
രാജ്യത്ത് 90% എൽപിജി സിലിണ്ടറുകളും ഉപയോഗിക്കുന്നത് വീടുകളിലെ പാചകാവശ്യത്തിനാണ്. എന്നിട്ടും 14 കിലോഗ്രാം സിലിണ്ടറിൻ്റെ വില കുറയാതിരിക്കുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാവുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications