രാജ്യത്ത് പാചക വാതക വില കുത്തനെ ഉയർത്തി. മെട്രോ നഗരങ്ങളിൽ സബ്സിഡിയില്ലാത്ത 14 കിലോ ഗ്യാസിന്റെ വിലയാണ് വർദ്ധിപ്പിച്ചത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ ബാധകമാകും. ഡൽഹിയിൽ എൽപിജി വില 144.50 രൂപ ഉയർന്ന് 858.50 രൂപയായി. മുംബൈയിലെ 14 കിലോ ഇൻഡെയ്ൻ ഗ്യാസിന്റെ വില 829.50 രൂപയാണ്. 145 രൂപയാണ് മുംബൈയിൽ വർദ്ധിച്ചിരിക്കുന്നത്. അതേസമയം, ചെന്നൈയിൽ വില 881.00 രൂപയാണ്, 147 രൂപയുടെ വർദ്ധനവാണുണ്ടായിരിക്കുന്നത്.
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചത്. സബ്‌സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് തുക ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റാകുമെന്ന് കമ്പനികള്‍ വിശദീകരിച്ചു. എല്ലാ മാസവും ഒന്നാം തീയതിയാണ് വിലയില്‍ മാറ്റം വരുത്താറുള്ളത്. എന്നാൽ ഫെബ്രുവരി ഒന്നിന് മാറ്റമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണ് വില വര്‍ധനവ് നീട്ടിവെച്ചതെന്നാണ് സൂചന.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്നതിനെത്തുടർന്ന് 14 കിലോ സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറുകളുടെ നിരക്ക് 15 രൂപ ഉയർന്നിരുന്നു. ഒക്ടോബർ 1 മുതൽ പാചക ഗ്യാസ് സിലിണ്ടറുകളിൽ പുതിയ നിരക്കുകൾ ബാധകമാകാൻ തുടങ്ങി. അന്ന് സിലിണ്ടറുകളുടെ വില ഡൽഹിയിൽ 605 രൂപ, കൊൽക്കത്തയിൽ 630 രൂപ, മുംബൈയിൽ 574.50 രൂപ, ചെന്നൈയിൽ 620 രൂപ എന്നിങ്ങനെ വർദ്ധിച്ചിരുന്നു.
കഴിഞ്ഞ വർഷം തുടക്കത്തിൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ഡൽഹിയിൽ സിലിണ്ടറിന് 100 രൂപ കുറച്ചുകൊണ്ട് സബ്സിഡിയില്ലാത്ത എൽപിജിയുടെ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇന്ത്യയിലെ എൽപിജി സിലിണ്ടറുകളുടെ വില പ്രധാനമായും രണ്ട് കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഒന്ന് എൽപിജിയുടെ അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കും രണ്ട് യുഎസ് ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്കും.


Click it and Unblock the Notifications