എൽപിജി സിലിണ്ടർ വില തുടർച്ചയായി അഞ്ചാം മാസം വർദ്ധിച്ചു. ഇത്തവണ ഒരു സിലിണ്ടറിന് 19 രൂപയാണ് കൂടിയത്. ഡിസംബർ 31 വരെ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് ന്യൂഡൽഹിയിൽ 695 രൂപയായിരുന്നു വില എന്നാൽ ഇന്ന് മുതൽ വില 714 രൂപയായി ഉയർന്നു. അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കുകളുടെ അടിസ്ഥാനത്തിൽ സർക്കാരിന് കീഴിലുള്ള ഇന്ധന റീട്ടെയിലർമാർ എല്ലാ മാസവും എൽപിജി സിലിണ്ടർ നിരക്കിൽ മാറ്റം വരുത്തും.
ഇന്ത്യൻ ഓയിൽ നൽകുന്ന വിവരം അനുസരിച്ച്, 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില ഡൽഹിയിൽ 714 രൂപയായും കൊൽക്കത്തയിൽ 747 രൂപയായും മുംബൈയിൽ 684 രൂപയായും ചെന്നൈയിൽ 734 രൂപയായും കേരളത്തിൽ 704 രൂപയായും പരിഷ്കരിച്ചു. അതുപോലെ, 19 കിലോ എൽപിജി സിലിണ്ടറിന്റെ വില ഡൽഹിയിൽ 1241 രൂപയായും കൊൽക്കത്തയിൽ 1308.50 രൂപയായും, മുംബൈയിൽ 1190 രൂപയായും ചെന്നൈയിൽ 1363 രൂപയായും കേരളത്തിൽ 1241രൂപയായും വർദ്ധിച്ചു. പുതുക്കിയ നിരക്ക് 2020 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

എൽപിജി സിലിണ്ടർ നിരക്കുകൾ ഇപ്പോൾ 2019 മെയ്-ജൂൺ കാലയളവിലെ നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. യുഎസ്-ചൈന വ്യാപാര പിരിമുറുക്കത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഇടിവുണ്ടായതിനെ തുടർന്ന് സെപ്റ്റംബറിൽ എൽപിജി സിലിണ്ടർ നിരക്ക് ഡൽഹിയിൽ 590 രൂപയായി കുറഞ്ഞിരുന്നു. അതിനുശേഷം വില വീണ്ടും ഉയർന്നു. അന്താരാഷ്ട്ര നിരക്കിനുപുറമെ, യുഎസ് ഡോളർ, രൂപ വിനിമയ നിരക്കും എൽപിജി വിലയെ ആശ്രയിക്കുന്നുണ്ട്.
രാജ്യത്ത് എൽപിജി ഉപഭോഗം 6 ശതമാനം ഉയർന്ന് 2.18 ദശലക്ഷം ടണ്ണായി. ഇന്ത്യയിലെ 95 ശതമാനം വീടുകളിലും ഇപ്പോൾ എൽപിജി ലഭ്യമാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ അടുത്തിടെ പറഞ്ഞിരുന്നു.


Click it and Unblock the Notifications