രാജ്യത്ത് എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷം, കരുതൽ നടപടികളുമായി കേന്ദ്രം, സിലിണ്ടർ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല
പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എൽപിജി ഗ്യാസ് പ്രതിസന്ധി ഏറുന്നു. ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുറഞ്ഞതാണ് തലവേദന സൃഷ്ടിക്കുന്നത്. പെട്രോൾ, ഡീസൽ വില വർദ്ധനവ് ഇപ്പോഴുണ്ടാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം എൽപിജി ഗ്യാസ് വിതരണത്തിൽ നിയന്ത്രണങ്ങളുണ്ടാകാനാണ് സാധ്യത.
തൽക്കാലം പ്രതിസന്ധിയില്ല, പക്ഷെ..
രാജ്യത്ത് തൽക്കാലം എൽപിജി ഗ്യാസ് പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രം പറയുന്നത്. പക്ഷെ യുദ്ധം തുടരുകയും ഹോർമുസ് കടലിടുക്ക് തുറക്കാൻ വൈകുകയും ചെയ്താൽ പ്രശ്നം വഷളാകും. ഹോട്ടലുകളിൽ എൽപിജി സിലിണ്ടറുകളുടെ കുറവുണ്ടാകുമെന്നും ഗാർഹിക സിലിണ്ടർ ബുക്കിംഗിനുള്ള നിയന്ത്രണം തുടരുമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യത്തെ വാതക ലഭ്യത ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതി രൂപീകരിച്ചു. എണ്ണ കമ്പനി പ്രതിനിധികളുടെ സമിതിയാണ് രൂപീകരിച്ചത്.
അഭ്യർത്ഥനകൾ കമ്മിറ്റി അവലോകനം ചെയ്യുകയും അവശ്യ സേവനങ്ങളെ ബാധിക്കാതെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയ്ക്കിടയിൽ എൽപിജി വിതരണം എങ്ങനെ അനുവദിക്കാമെന്ന് നിർണ്ണയിക്കുകയും ചെയ്യും. ഗാർഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ് സർക്കാർ നിരീക്ഷിക്കും. നിലവിൽ ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ് 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ്.

ബെംഗളൂരുവിൽ ഹോട്ടലുകൾ അടച്ചു
മുൻകൂർ മുന്നറിയിപ്പില്ലാതെ ആണ് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിർത്തിവച്ചത് എന്നാണ് ബെംഗളൂരു ഹോട്ടൽ അസോസിയേഷൻ നടത്തിയ പ്രസ്താവനയിൽ പറയുന്നത്. വിതരണം പുനരാരംഭിക്കുന്നത് വരെ നഗരത്തിലുടനീളമുള്ള ഹോട്ടലുകൾ സേവനങ്ങൾ നിർത്തിവയ്ക്കാൻ സാഹചര്യം നിർബന്ധിതമാകുമെന്ന് അവർ പറയുന്നു. അതേസമയം ഹോട്ടലുകള്‍ പൂര്‍ണമായി അടച്ചിടില്ല. സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും ഭാവിയിലെ തീരുമാനങ്ങൾ. ബെംഗളൂരു നഗരത്തിൽ ഏകദേശം 40,000 ചെറുകിട, ഇടത്തരം, വന്‍കിട ഹോട്ടലുകളും റസ്റ്റോറന്റുകളുമുണ്ട്. അതുകൊണ്ടുതന്നെ പാചക വിതരണം പ്രതിസന്ധിയിലായാൽ നഗരത്തിന്‍റെ പ്രവർത്തനം തന്നെ താളം തെറ്റും. കേന്ദ്രസർക്കാർ ഇടപെടണമെന്നും എത്രയും വേഗം വിതരണം പുനഃസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മുംബൈയിലെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം പാചകത്തിന് എൽപിജിയെ വളരെയധികം ആശ്രയിക്കുന്ന റെസ്റ്റോറന്റുകളെയും ഹോട്ടലുകളെയും സാരമായി ബാധിക്കുന്നു. നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഐ) ഈ സാഹചര്യത്തിൽ ആശങ്കകൾ ഉന്നയിക്കുകയും എൽപിജി വിതരണത്തിൽ നീണ്ടുനിൽക്കുന്ന തടസ്സം നഗരത്തിലെ ഭക്ഷ്യ സേവന മേഖലയെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കേന്ദ്രം പറയുന്നത്
എട്ടാഴ്ചത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളും ക്രൂഡ് ഓയിലും ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നതിന്. അതിനാൽ തൽക്കാലം ഭയക്കാനില്ലെന്നും രാജ്യം വ്യക്തമാക്കി. പ്രതിസന്ധി മറികടക്കാൻ പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എണ്ണ ടാങ്കറുകൾ വന്നു തുടങ്ങി. റഷ്യയിൽ നിന്നും എണ്ണ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്ത് എണ്ണലഭ്യത ഉറപ്പാക്കാനാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ എൽപിജി ഉൽപ്പാദനം നടത്താനും അത്തരം അധിക ഉൽപ്പാദനം ആഭ്യന്തര എൽപിജി ഉപയോഗത്തിനായി ഉപയോഗിക്കാനും മന്ത്രാലയം എണ്ണ ശുദ്ധീകരണശാലകൾക്ക് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ മേഖലകളിൽ ഇറക്കുമതി ചെയ്യുന്ന സ്രോതസ്സുകളിൽ നിന്നുള്ള ഗാർഹികേതര എൽപിജി വിതരണത്തിന് മുൻഗണന നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.


Click it and Unblock the Notifications




