ഇന്നലെ വിമാന അപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും. ഭൗതിക ശരീരം രാവിലെ കത്തേവാഡിയിലെ വീട്ടിലെത്തിച്ചു. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഇവിടെ നിന്ന് വിലാപയാത്രയായി സംസ്കാര ചടങ്ങുകള്‍ നടക്കുന്ന വിദ്യാ പ്രതിഷ്ഠാൻ കോളേജിൽ എത്തിക്കും. രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍. വിമാനാപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ സുമിത് കപൂർ, സഹപൈലറ്റ് ക്യാപ്റ്റൻ ശാംഭവി പഥക്, ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി എന്നിവരുടെ പോസ്റ്റ്‌മോർട്ടം പരിശോധനകൾ പൂർത്തിയായി. മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറി.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിയോഗത്തിൽ കുടുംബത്തിന് അനുശോചനം അറിയിക്കാൻ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയും പാർട്ടി നേതാവും മകനുമായ ആദിത്യ താക്കറെയും ബാരാമതിയിലെ വസതിയിലെത്തി.
അപകടം ഇന്നലെ രാവിലെ
ഇന്നലെ രാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച അപകടം നടന്നത്. മുംബൈയില്‍ നിന്ന് ബാരാമതിയിലേക്കാണ് അജിത് പവാറും സംഘവും ലിയര്‍ ജെറ്റ് -45 എന്ന വിമാനത്തിൽ പുറപ്പെട്ടത്. 8.50നായിരുന്നു വിമാനത്തിന്‍റെ ലാന്‍ഡിംഗ് നിശ്ചയിച്ചിരുന്നത്. താഴ്ന്ന വിമാനം റണ്‍വേ തൊടുന്നതിന് മുന്‍പ് തകര്‍ന്ന് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിച്ച വിമാനത്തില്‍ രണ്ട് മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്. അരമണിക്കൂറോളം വിമാനം കത്തി. തുടര്‍ന്നാണ് ഫയര്‍ ഫോഴ്സിന് പോലും അടുത്തേക്കെത്താന്‍ കഴിഞ്ഞത്. എല്ലാവരും സംഭവസ്ഥലത്ത് മരിച്ചു.

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ വ്യക്തമായി കാണാന്‍ കഴിയാത്തതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു. വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിച്ചേക്കും. അപകടത്തെ തുടര്‍ന്ന് ബാരാമതി വിമാനത്താവളത്തിലെ എടിസി പ്രവർത്തനങ്ങൾ താൽക്കാലികമായി വ്യോമസേന ഏറ്റെടുക്കും. നിലവിൽ ഇവിടെയുള്ളവർക്ക് പരിശീലനം നൽകും. മഹാരാഷ്ട്ര സർക്കാരിന്‍റെ അഭ്യർത്ഥനപ്രകാരമാണ് നടപടി.
കാഴ്ച്ചപരിധി കുറഞ്ഞതാണ് അപകട കാരണം
വിമാനം അപകടത്തില്‍പ്പെട്ടതിന് കാരണം കാഴ്ച്ച പരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. ആദ്യ ലാന്‍ഡിങ്ങ് ശ്രമത്തില്‍ റണ്‍വേ കാണുന്നില്ല എന്ന് പൈലറ്റ് അറിയിച്ചു. രണ്ടാം ലാന്‍ഡിങ്ങില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് പൈലറ്റ് പറഞ്ഞു. തുടര്‍ന്നാണ് എടിസി ലാന്‍ഡിങ്ങ് അനുമതി നല്‍കിയത്. പിന്നാലെ അപകടമുണ്ടാവുകയായിരുന്നു എന്നാണ് റാം മോഹന്‍ നായിഡു പറഞ്ഞത്.
രാഷ്ട്രീയവത്ക്കരിക്കരുത്
അപകടത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് ശരത് പവാര്‍ പറഞ്ഞു. നടന്നത് ദൗര്‍ഭാഗ്യകരമായ അപകടമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അപകടത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications