ഉള്ളി വില കുത്തനെ ഉയർന്നതോടെ ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാകുമെങ്കിലും കർഷകർക്ക് കോളടിച്ചു. ഉള്ളി, സവാള വില വർദ്ധിച്ചതാണ് പ്രധാന ഉത്പാദന മേഖലയായ കർണാടകയിലെയും മറ്റും കർഷകർ കോടീശ്വരന്മാരായി മാറി. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ദോഡാസിദ്ദവ്വന ഹള്ളിയിലെ കർഷകനായ മല്ലികാർജ്ജുന ഒരു മാസത്തിനുള്ളിൽ നേടിയത് ലക്ഷങ്ങളാണെന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ റിപ്പോർട്ട്.
വായ്പയെടുത്ത് ഉള്ളി കൃഷി ആരംഭിച്ച വ്യക്തിയാണ് 42 കാരനായ മല്ലികാർജ്ജുന. താൻ ഇതുവരെ എടുത്ത ഏറ്റവും വലിയ അപകടസാധ്യതയുള്ള കൃഷിയായിരുന്നു ഇത്തവണത്തേത് എന്ന് മല്ലികാർജ്ജുന പറയുന്നു. കൃഷി പരാജയപ്പെടുകയോ വില തകരുകയോ ചെയ്തിരുന്നെങ്കിൽ താൻ വലിയ കണക്കെണിയിലാകുമായിരുന്നുവെന്നും എന്നാൽ ഉള്ളി ഇപ്പോൾ തന്റെയും കുടുംബത്തിന്റെയും ഭാഗ്യമായി മാറിയിരിക്കുകയാണെന്നും മല്ലികാർജുന പറഞ്ഞു.

മല്ലികാർജ്ജുന 240 ടൺ സവാളയാണ് (20 ട്രക്ക് ലോഡുകൾ) വിളവെടുത്തത്. കിലോയ്ക്ക് 100 രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ച വില. 5-10 ലക്ഷം രൂപ വരെ ലാഭം പ്രതീക്ഷിച്ച് 15 ലക്ഷം രൂപയാണ് കൃഷിയ്ക്കായി നിക്ഷേപിച്ചിരുന്നത്. കൃഷിയിലൂടെ വൻ നേട്ടമുണ്ടായതോടെ ബെംഗളൂരുവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ചിത്രദുർഗയിലെ ഈ കർഷകൻ പ്രശസ്തനായി മാറി കഴിഞ്ഞു.
ഉള്ളി കൃഷിയിൽ നിന്ന് മികച്ച ലാഭം ലഭിച്ചതോടെ കടങ്ങൾ തീർത്ത്, വീട് പണിയാൻ ഒരുങ്ങുകയാണ് മല്ലികാർജ്ജുന. കൃഷിയ്ക്കായി കൂടുതൽ ഭൂമി വാങ്ങാനും മല്ലികാർജ്ജുനയ്ക്ക് പദ്ധതിയുണ്ട്. 10 ഏക്കർ സ്ഥലമുള്ള മല്ലികാർജ്ജുന ഉള്ളി വളർത്താൻ ഇത്തവണ 10 ഏക്കർ കൂടി പാട്ടത്തിനെടുത്തിരുന്നു. 50 ഓളം തൊഴിലാളികളും ഇദ്ദേഹത്തിനുണ്ടായിരുന്നു. 2004 മുതൽ മല്ലികാർജ്ജുന മഴക്കാലത്ത് ഉള്ളി കൃഷി നടത്താറുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 5 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ലാഭം.


Click it and Unblock the Notifications