മകരവിളക്ക് ഉത്സവത്തിനായി ശബരിമല ഒരുങ്ങി; നാളെ നട തുറക്കും: ഇത്തവണ നേടിയത് റെക്കോർഡ് വരുമാനം
41 ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിന് അവസാനമിട്ടുകൊണ്ട് ഡിസംബർ 27ന് ശബരിമല ക്ഷേത്രനട അടച്ചെങ്കിലും തീർത്ഥാടന കാലത്തിന് ഇനിയും വിരാമമായില്ല. നാളെ ഡിസംബർ 30ന് വീണ്ടും നട തുറക്കും. അതെ ഏവരും കാത്തിരിക്കുന്ന മകരവിളക്ക് മഹോത്സവത്തിനായി അയ്യപ്പ ഭക്തർ വീണ്ടും അയ്യനെ കാണാനെത്തും.
ഇത്തവണത്തെ മണ്ഡലകാലത്ത് ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിരുന്നു. ഏകദേശ കണക്ക് പ്രകാരം 30 ലക്ഷത്തിലേറെ ഭക്തരാണ് ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയത്. അത്രത്തോളം തീർത്ഥാടകർ മകരവിളക്കിനോടനുബന്ധിച്ച് നാളെ മുതൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 14നാണ് ഇത്തവണ മകരവിളക്ക് ആഘോഷം. മകരവിളക്ക് മഹോത്സവത്തിനായി നാളെ ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും.
ഡിസംബർ 27ന് രാവിലെ 10.10നും 11.30 നും ഇടയിലായിരുന്നു മണ്ഡല പൂജ നടന്നത്. അതിനു ശേഷം രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടച്ചു.
വരുമാനം
ഇത്തവണ ശബരിമല നടവരവ് 332.77 കോടിയായി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 36 കോടിയുടെ അധിക വരുമാനമുണ്ടാക്കി. അരവണ വിൽപനയിലൂടെയാണ് പ്രധാനമായും അധിക വരുമാനം ഉണ്ടാക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാത്രമല്ല 83,17,61,509 രൂപയോളം കാണിക്കയായി മാത്രം ലഭിച്ചിട്ടുണ്ട്. ഇതും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഈ വർഷത്തെ മണ്ഡല പൂജ വരെയുള്ള കണക്കെടുത്താൽ മൊത്തം 30,56,871 പേർ ദർശനം നടത്തി. അതിൽ മണ്ഡലപൂജ ദിവസമായ ശനിയാഴ്ച ഉച്ച വരെ മാത്രം 17,818 പേരാണ് ദർശനത്തിനെത്തിയത്.
വൃത്തിയാക്കൽ
മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ പരിസരങ്ങൾ വൃത്തിയാക്കുന്നുണ്ട്. ഇന്നലെ ഡിസംബർ 28 മുതൽ പോലീസ്, എക്‌സൈസ്, ദേവസ്വം തുടങ്ങിയ വിഭാഗങ്ങളെല്ലാം ഈ ശുചീകരണത്തിൻ്റെ ഭാഗമാണ്. പമ്പ മുതൽ സന്നിധാനം വരെ മാലിന്യം കുമിഞ്ഞു കൂടിയിരുന്നു. ഭക്തർ ഇരുമുടിക്കെട്ടിൽ നിന്നും പല സാധനങ്ങളും വലിച്ചെറിയുന്നതാണ് ഇതിന് കാരണം.
പമ്പാ നദിയിലെ മാലിന്യം പ്രധാനമായും വസ്ത്രങ്ങളാണ്. കുളിക്കാനെത്തുന്ന ഭക്തർ അവരുടെ വസ്ത്രത്തിൽ നദിയിൽ തന്നെ ഉപേക്ഷിക്കുന്നത് നദീ ജലത്തെ മലിനമാക്കുന്നതിന് കാരണമാവുന്നു. അതിനാൽ ഇനി വരുന്ന ഭക്തരെങ്കിലും ഇത്തരം പ്രവൃത്തികൾ ഒഴിവാക്കുക.
വെർച്വൽ ക്യൂ ബുക്കിങ്
മകര വിളക്ക് മഹോത്സവത്തിനായി തീർത്ഥാടകർ തയ്യാറായിരിക്കുന്നു. ദർശനത്തിനായി ജനുവരി 20 വരെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. അതിനാൽ പുതിയതായി ആർക്കും ബുക്കു ചെയ്യാൻ കഴിയുന്നില്ല. ഡിസംബർ 27 മുതലായിരുന്നു ബുക്കിംഗ് ആരംഭിച്ചത്. സ്പോട്ട് ബുക്കിങ് 5,000 എണ്ണമായി ചുരുക്കിയിട്ടുണ്ട്. അതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ തീർഥാടകരുടെ എണ്ണത്തിൽ 2.49 ലക്ഷത്തോളം കുറവുണ്ടായിട്ടുണ്ട്.
മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 11നും ജനുവരി 12നും 70,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനത്തിനെത്താം. ജനുവരി 13ന് 35,000 പേർക്കും, ജനുവരി 14ന് 30,000 പേർക്കും ദർശനം നടത്താം.


Click it and Unblock the Notifications


