രാജ്യത്ത് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞു. മാര്‍ച്ചിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ പണപ്പെരുപ്പം 5.91 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഫെബ്രുവരിയില്‍ 6.58 ശതമാനമായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പം താഴാന്‍ കാരണം.
മാര്‍ച്ചില്‍ ഭക്ഷ്യവിലക്കയറ്റം 10.81 ശതമാനത്തില്‍ നിന്നും 8.76 ശതമാനമായി നിജപ്പെട്ടു. ഇതേസമയം, ചില്ലറ പണപ്പെരുപ്പം നാലു ശതമാനത്തിന് മുകളില്‍ ഇപ്പോഴും തുടരുന്നത് വിപണിയില്‍ ആശങ്ക ഉളവാക്കുന്നുണ്ട്. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ധനകാര്യ നയം രൂപീകരിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് പ്രധാനമായും പരിഗണിക്കുന്നത്. നാലു ശതമാനത്തില്‍ത്താഴെ പണപ്പെരുപ്പ നിരക്ക് കൊണ്ടുവരാനാണ് കേന്ദ്ര ബാങ്കിന്റെ ശ്രമവും.
Most Read: നിര്‍ണ്ണായക ധാരണയിൽ സൗദി അറേബ്യ- റഷ്യ എണ്ണവില യുദ്ധത്തിന് അവസാനം, ഇനി വില കൂടും
നേരത്തെ, 2018 ജൂലായ് മുതല്‍ പണപ്പെരുപ്പം നാലു ശതമാനത്തില്‍ താഴെയായിരുന്നു. രാജ്യം സമ്പൂര്‍ണ അടച്ചിടലില്‍ തുടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 19 വരെയുള്ള വിവരങ്ങള്‍ മാത്രമാണ് പണപ്പെരുപ്പ നിരക്ക് കണ്ടെത്താന്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ശേഖരിച്ചത്. എന്തായാലും മാര്‍ച്ചിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യത്തിനുള്ളില്‍ (4+2 ശതമാനം) ഉപഭോക്തൃ വിലസൂചിക എത്തിച്ചേര്‍ന്നെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഡിമാന്‍ഡ് അടിച്ചമര്‍ത്തപ്പെട്ടതും അവശ്യസാധനങ്ങള്‍ മാത്രം ലഭ്യമായതും ഉപഭോക്തൃ വിലസൂചികയെ സ്വാധീനിച്ചു. എന്നാല്‍ വരുംമാസങ്ങളില്‍ പണപ്പെരുപ്പം കുതിച്ചുയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. കാരണം മാര്‍ച്ചിലെ കണക്കുകള്‍ യഥാര്‍ത്ഥ ചിത്രം നല്‍കുന്നില്ല. ഭക്ഷ്യസാമഗ്രികളുടെ വില രാജ്യത്ത് കുത്തനെ ഉയര്‍ന്നുകഴിഞ്ഞു. ഏപ്രിലില്‍ പണപ്പെരുപ്പം കൂടാന്‍ ഇതു കാരണമാകും.
Most Read: എസ്എംഎസ് വഴി റീചാര്‍ജ് വാഗ്ദാനം ചെയ്ത് വോഡഫോണ്‍ ഐഡിയ
മാര്‍ച്ചിലെ കണക്കുകളില്‍ 31.61 ശതമാനത്തില്‍ നിന്നും 18.63 ശതമാനമായാണ് പച്ചക്കറികളുടെ വിലനിരക്ക് കുറഞ്ഞത്. ധാന്യങ്ങളുടെ കാര്യമെടുത്താല്‍ 5.30 ശതമാനത്തില്‍ നിന്നും 5.23 ശതമാനമായി വിലനിലവാരം താഴ്ന്നു. പയറുവര്‍ഗങ്ങളുടെ ചിത്രവും മറ്റൊന്നല്ല. 16.61 ശതമാനത്തില്‍ നിന്നും 15.85 ശതമാനമായാണ് പയറുവര്‍ഗങ്ങള്‍ക്ക് വില കുറഞ്ഞത്. പണപ്പെരുപ്പം കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 3.38 ശതമാനവും ജൂണില്‍ 4.92 ശതമാനവുമായിരുന്നു.