തിരുവനന്തപുരം; മെഡ്സ് പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ 1200 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയം. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ കേരളത്തിലെ ആദ്യ മെഡിക്കല്‍ ഡിവൈസസ് (മെഡ്‌സ്) പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി 5000 പേർക്കു പരോക്ഷമായും തൊഴിലവസരങ്ങളുണ്ടാക്കും. വൈദ്യശാസ്ത്ര ഉപകരണ നിർമാണ കേന്ദ്രമാക്കി കേരളത്തെ മാറ്റാൻ മെഡ്സ് പാർക്കിന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വ്യവസായ ഭാവിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുവാൻ പോകുന്ന സംരംഭമാണ് മെഡ്സ് പാർക്കെന്ന് ധനമന്ത്രി തോമസ് ഐസകും പ്രതികരിച്ചു. പാർക്ക് സംബന്ധിച്ച വിശദമായ കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വായിക്കാം-മെഡിക്കൽ ഉപകരണങ്ങൾ മുഖ്യമായി രണ്ടു തരമുണ്ട്. ടെസ്റ്റിനും മറ്റു പരിശോധനകൾക്കും വേണ്ടിയുള്ള ഉപകരണങ്ങളും യന്ത്രങ്ങളും. പിന്നെ, ശരീരത്തിനുള്ളിൽ സ്ഥാപിക്കുന്ന വാൽവ് പോലുള്ള കൃത്രിമ ശരീരഭാഗങ്ങളും. രണ്ടാമത്തേതിലാണ് കേരളത്തിനു പ്രാവീണ്യം. ഇന്നു കേരളത്തിലെ മെഡിക്കൽ ഡിവൈസസ് മേഖലയിലെ ഉൽപ്പാദനം 750 കോടി രൂപ വരും. ദേശീയ ആവശ്യത്തിന്റെ ഒരു ശതമാനമേ ഇത് വരൂ. 2025 ആകുമ്പോഴേയ്ക്കും കേരളത്തിന്റെ ഉൽപ്പാദനം 7500 കോടിയായി ഉയർത്താനാവണം.
ദേശീയ കമ്പോളത്തിന്റെ 2 ശതമാനമായി നമ്മുടെ ഉൽപ്പാദനം ഉയരും.ഇത് തികച്ചും യാഥാർത്ഥ്യബോധത്തോടെയുള്ള ലക്ഷ്യമാണ്. ഇന്നു നമ്മുടെ ആവശ്യത്തിന്റെ 80 ശതമാനം ഇറക്കുമതി ചെയ്യപ്പെടുകയാണ്. ആത്മനിർഭർ സമീപനത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തുവാൻ നമ്മെ സഹായിക്കും.
എന്നു മാത്രമല്ല, കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കേരള ആരോഗ്യ ബ്രാൻഡ് ഉച്ചസ്ഥായിയിലാണ്. ഇതാണ് പുതിയ സംരംഭങ്ങൾക്കു പറ്റിയ സമയം.
പിന്നെ മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത ഒരു മികവ് നമുക്കുണ്ട്. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയാണ് ഈ മേഖലയിലെ ഏറ്റവും പ്രാമാണിക ഗവേഷണ സ്ഥാപനം. അവരും കെഎസ്ഐഡിസിയുമായി ചേർന്നാണ് പുതിയ പാർക്ക് സ്ഥാപിക്കുന്നത്. അതുകൊണ്ട് ഏറ്റവും നൂതനവും മികച്ചതുമായ സാങ്കേതിക വിദ്യകൾ നമുക്കു ലഭ്യമാകും.
സാനിമാറ്റുമായി ബന്ധപ്പെട്ട് പലവട്ടം ഞാൻ ഇവിടുത്തെ ഗവേഷകരുമായി - പ്രത്യേകിച്ച് ഡയറക്ടർ ഡോ. ആശയുമായി പലവട്ടം ചർച്ച ചെയ്യുന്നതിന് അവസരമുണ്ടായി. എനിക്കുണ്ടായ ബോധ്യം ഇതാണ്: ഗവേഷണ പുരോഗതിയ്ക്ക് ഏറ്റവും വലിയ തടസ്സം ഗവേഷണ ഫലങ്ങളെ ലാബിൽ നിന്ന് വ്യവസായശാലയിലേയ്ക്ക് പകർത്തുന്നതിൽ നമുക്കുണ്ടായ വീഴ്ചയാണ്. ഇപ്പോഴുള്ള മെഡിക്കൽ ഡിവൈസസ് സംരംഭങ്ങളിൽ നല്ല പങ്കും ശ്രീചിത്രയുടെ മുൻകൈയുടെ ഫലമാണ്. സർക്കാരിന്റെ പങ്ക് വളരെ ചെറുതാണ്. കേരളത്തിലെ ഈ സ്ഥിതിവിശേഷത്തിൽ ഒരു അടിസ്ഥാനമാറ്റം പുതിയ പാർക്ക് സൃഷ്ടിക്കാൻ പോവുകയാണ്. എങ്ങനെ?
തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ 9 ഏക്കർ സ്ഥലത്താണ് പുതിയ പാർക്ക്. ഇവിടെ 2.64 ലക്ഷം ചതുരശ്രയടി കെട്ടിടസമുച്ചയം ഉണ്ടാകും. ഇതിൽ ആദ്യ പാർക്ക് കരാർ കൊടുത്തു കഴിഞ്ഞു. ഇവിടെയുള്ള മോഡുലർ മാനുഫാക്ച്ചറിംഗ് യൂണിറ്റുകളിൽ സ്വകാര്യ സംരംഭകർക്കു പാട്ടത്തിനെടുക്കാം. സ്വന്തം കെട്ടിടം പണിയാൻ ആഗ്രഹിക്കുന്നവർക്കു ഫ്ലോട്ടുകളും ലഭ്യമാണ്. 9 ഏക്കർ സ്ഥലം തികയാതെ വന്നാൽ ലൈഫ് സയൻസ് പാർക്കിൽ ആവശ്യത്തിനു സ്ഥലം ലഭ്യമാണ്.
ഇങ്ങനെ മെഡിക്കൽ ഡിവൈസസ് പാർക്കിൽ വരുന്ന സംരംഭകർക്കും പുറത്തുള്ളവർക്കും ഉപയോഗിക്കാൻ ചില സുപ്രധാന പൊതുസൗകര്യങ്ങൾ കെട്ടിടത്തിലാണ്ടാകും. ഇവയുടെ സാങ്കേതിക നേതൃത്വം ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിനായിരിക്കും.
• അന്തർദേശീയ അക്രെഡിറ്റേഷനുള്ള മെഡിക്കൽ ഡിവൈസസ് ടെസ്റ്റിംഗ് സെന്റർ
• ആർ & ഡി സൗകര്യം.
• പരിശീലനത്തിനും ക്ലിനിക്കൽ ട്രയലിനും റെഗുലേറ്ററി ഉപദേശങ്ങൾക്കും മറ്റും വേണ്ടിയുള്ള നോളഡ്ജ് സെന്റർ.
• സ്റ്റാർട്ട് അപ്പുകൾക്കുള്ള ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ.
ഇതിൽ കെട്ടിട നിർമ്മാണം, സ്ഥലം എന്നിവയുടെ 150 കോടി രൂപ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. പ്ലാന്റിനും മെഷിനറിക്കും വേണ്ടിവരുന്ന 80 കോടി രൂപ കേന്ദ്രസർക്കാർ വഹിക്കും. കേന്ദ്രസർക്കാർ അംഗീകാരം നൽകിയ നാലു മെഡിക്കൽ ഡിവൈസസ് പാർക്കുകളിലൊന്ന് കേരളത്തിലേതാണ്. ഇനി ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് സംയുക്ത സംരംഭത്തിനും രൂപം നൽകിയാൽ മതി. കഴിഞ്ഞ 1-2 വർഷമായി ഇതു സംബന്ധിച്ച ഫയൽ കേന്ദ്ര കാബിനറ്റിന്റെ പടിപ്പുരയിലാണ്. പുതിയ കേന്ദ്രസർക്കാർ ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഈ അനുമതി ഉടനെയുണ്ടാകും. ഏതായാലും നമ്മൾ അത് വരാൻ കാത്തിരിക്കുന്നില്ല. പാർക്കിന്റെ നിർമ്മാണം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ലൈഫ് സയൻസ് പാർക്കിൽ 300 കോടി രൂപയാണ് കിഫ്ബിയുടെ നിക്ഷേപം.
ഇന്ത്യയ്‌ക്കെതിരായ 20,000 കോടി രൂപയുടെ നികുതി തർക്ക കേസിൽ വൊഡഫോൺ വിജയിച്ചു