"കേരളം കണികണ്ടുണരുന്ന നന്മ"- കേരളത്തിൽ ക്ഷീര മേഖലയിൽ മിൽമക്കു പകരം മിൽമ മാത്രം. ഇത്രയും ജനകീയമായ മറ്റൊരു ക്ഷീരമേഖലാ സ്ഥാപനമുണ്ടോ? ഒരു സർക്കാർ പൊതു മേഖലാ സ്ഥാപനമാണെന്നതാണ് മിൽമയോടുള്ള ജനങ്ങളുടെ വിശ്വാസ്യത വർദ്ധിക്കുന്നതിന് കാരണം. ഇപ്പോൾ ക്ഷീര കർഷകർക്കു വേണ്ടി പ്രോത്സാഹനവുമായാണ് മിൽമ മുന്നോട്ട് വന്നിരിക്കുന്നത്.
മിൽമ എറണാകുളം മേഖലാ യൂണിയൻ സംഘങ്ങളിൽ നിന്നു സംഭരിക്കുന്ന ഓരോ ലീറ്റർ പാലിനും 2024 ഓഗസ്റ്റ് 11 മുതൽ അധികവിലയായി നൽകിയിരുന്ന 10 രൂപ ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ 15 രൂപയാക്കുന്നതിന് ഭരണസമിതിയോഗം തീരുമാനിച്ചതായി ചെയർമാൻ സി.എൻ. വത്സലൻ പിള്ള അറിയിച്ചു. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം പ്രാഥമിക ക്ഷീരസംഘങ്ങളിലുള്ള പാൽ അളക്കുന്ന കർഷകർക്കും, സംഘങ്ങൾക്കുമാണ് ഈ നേട്ടം പ്രയോജനപ്പെടുന്നത്.
നേരിയ തോതിലാണെങ്കിലും എല്ലാവർക്കും നേട്ടം ഉറപ്പാക്കാൻ മിൽമ ശ്രദ്ധിക്കുന്നു. ഇതു പ്രകാരം 8 രൂപ കർഷകനും, 7 രൂപ സംഘത്തിനും ലഭിക്കും. സംഘത്തിനു നൽകുന്ന ഏഴ് രൂപയിൽ നിന്ന് ഒരു രൂപ മേഖലാ യൂണിയന്റെ ഷെയറായും കണക്കാക്കും. കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി പരമാവധി അധിക പാല്‍വില നല്‍കുന്നതിനാണ് മേഖലാ യൂണിയന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ ക്ഷീരോല്‍പ്പാദക യൂണിയനുകളിലെ പ്രവര്‍ത്തനം പരിശോധിച്ചാൽ ഇവിടെ ഏറ്റവും കൂടിയ പ്രോത്സാഹന അധികവിലയാണ് മേഖലാ യൂണിയന്‍ നല്‍കുന്നത്.

മേഖലാ യൂണിയന്റെ പ്രവർത്തന ലാഭത്തിൽ നിന്നു 24 കോടി രൂപയാണ് ഇതിലൂടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഫാം സെക്ടറിലെ കർഷകർക്കായി കൂടുതൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചു. ഇതിലൂടെ ക്ഷീര മേഖലയെ കൂടുതൽ വളരാൻ സഹായിക്കും. അത് കർഷകർക്കും ആശ്വാസകരമാവും.
മില്‍മ എറണാകുളം മേഖലാ യൂണിയന്‍ മികച്ച പ്രവർത്തനങ്ങളോടെയാണ് മുന്നോട്ട് കുതിക്കുന്നത്. കഴിഞ്ഞ ഭരണ സമിതിയുടെ പദ്ധതികൾക്കു പുറമേ പുതിയ നിരവധി പദ്ധതികളും ഇവിടെ ആരംഭിച്ചു. മില്‍മ റീഫ്രഷ് വെജ് റെസ്റ്റോറന്‍റ് എന്ന പേരില്‍ ക്ഷീരസഹകരണ മേഖലയില്‍ എറണാകുളം മേഖലാ യൂണിയന്‍ ഒരു റസ്റ്റോറന്റ് ആരംഭിച്ചു. അതിന്റെ വിജയത്തിന്റെ ആവേശത്തിൽ തൃശൂരിൽ രണ്ടാമത്തെ റസ്റ്റോറന്‍റും ആരംഭിക്കും. റസ്റ്റോറന്റ് മാര്‍ച്ച് 31 ന് മൂന്‍പായി പ്രവര്‍ത്തനം ആരംഭിക്കും.
മിൽമ എന്നാൽ വെറും പാൽ മാത്രമല്ല എന്ന് ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ് മിൽമയുടെ വിവിധ പ്രവർത്തനങ്ങളും പദ്ധതികളും. കേരളത്തില്‍ ആദ്യമായി എറണാകുളം മേഖലാ യൂണിയന്‍ ചാലക്കുടിയില്‍ ആരംഭിച്ച ബേക്കറി യൂണിറ്റ് വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്നു. മുവാറ്റുപ്പുഴ, മരങ്ങാട്ടുപ്പള്ളി എന്നിവിടങ്ങളിലും ബേക്കറി യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതെല്ലാം ക്ഷീര കർഷകരുടെയും വിജയമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications