വിപണിയിൽ കൈതച്ചക്കയുടെ വില കുതിച്ചുയർന്നതോടെ കേരളത്തിലെ പൈനാപ്പിൾ കർഷകർ ഹാപ്പിയായിരുന്നു. മെയ് പകുതിയോടെ വമ്പൻ തകർച്ചയിലേക്ക് വീണ കൈതച്ചക്ക വില കഴിഞ്ഞ ആഴ്ച റെക്കോർഡ് വിലക്കയറ്റത്തിലേക്ക് കുതിച്ചു. ഇപ്പോൾ വീണ്ടും വില ഇടിയുന്നുണ്ട്. ഇത്തവണ അപ്രതീക്ഷിതമായി മൺസൂൺ എത്തിയതും, ഉത്തരേന്ത്യൻ വിപണിയിൽ ഉൾക്കൊള്ളാവുന്നതിൻ്റെയും ഇരട്ടി പൈനാപ്പിൾ എത്തിയതും മെയ് മാസത്തിലെ കനത്ത വില ഇടിവിന് കാരണമായി.
വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും മൂല്യവത്തായ കാർഷിക വിളയാണ് കൈതച്ചക്ക . എന്നാൽ സമീപകാലത്തായി കാലാവസ്ഥയിൽ ഉണ്ടാവുന്ന അപ്രതീക്ഷിത മാറ്റങ്ങൾ വിളവെടുപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്. മറ്റു കൃഷിരീതികളിൽ നിന്നും വ്യത്യസ്തമായി കൈതച്ചക്ക കൃഷിക്ക് അമിതമായ ജനസേചനം ആവശ്യമില്ല. പക്ഷേ ഇത്തവണയുണ്ടായ കൊടും വേനലും അമിത മഴയും ലഭിച്ചു. കൈത കൃഷിയെ ദുർബലമാക്കി.
"മെയ് മാസത്തിൽ പച്ച പൈനാപ്പിളിൻ്റെ വില 20 രൂപയിലും താഴെക്ക് ഇടിഞ്ഞു. വാങ്ങാൻ ആളില്ലാതെ ഒരുപാട് കൈതച്ചക്ക വെറുതെ കൊടുക്കേണ്ടി വന്നു. പലരും ടൺ കണക്കിന് പൈനാപ്പിൾ കുഴിച്ചിടുകയും, പറിക്കാൻ കഴിയാതെ നിന്നവ തോട്ടങ്ങളിൽ തന്നെ ചീഞ്ഞു പോവുകയും ചെയ്തു. ഇത് ഞങ്ങൾ കർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്-" കോട്ടയത്തെ പൈനാപ്പിൾ കർഷകൻ പിജി മനോജ് പറയുന്നു.

"മെയ് മാസത്തിൽ കിലോക്ക് വെറും 15 രൂപയ്ക്കാണ് പച്ച കൈതച്ചക്ക വിറ്റത്. ഇത് ഏറ്റവും കുറഞ്ഞ വിലയാണ്. പഴുത്തതിന് അതിലും വില കുറവായിരുന്നു ലഭിച്ചത്." മനോജ് കൂട്ടിച്ചേർത്തു.
നിലവിൽ കൈതച്ചക്കയുടെ വില 49 രൂപയിലെത്തി. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 62 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഉത്പാദനം വർദ്ധിപ്പിച്ചിട്ടും വില ഇടിയുന്നുണ്ട്. 2024ലെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ പ്രധാന 5 സംസ്ഥാനങ്ങളിലെ കൈതച്ചക്ക ഉത്പാദനത്തെ കുറിച്ച് അറിയാം;

മഴയിൽ ഒലിച്ചു പോയ വളം
മാർച്ച് 1 നും മെയ് 28 നും ഇടയിൽ കേരളത്തിലെ മിക്ക പൈനാപ്പിൾ കൃഷിയിടങ്ങളിലും സാധാരണയേക്കാൾ 39 ശതമാനത്തിൽ കൂടുതൽ മഴ ലഭിച്ചു. സാധാരണ 366.8 മില്ലിമീറ്ററാണ് മഴ ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ ഈ കാലയളവിൽ 509.3 മില്ലിമീറ്റർ മഴ ലഭിച്ചുവെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പറയുന്നത്. പല കർഷകരും പറയുന്നത് കൃഷിക്കാവശ്യമായ വളം ചേർത്തെങ്കിലും അപ്രതീക്ഷിത മഴ കാരണം എല്ലാം ഒലിച്ചു പോയി എന്നാണ്.
പല കർഷകരുടെയും വിള നശിക്കാനുണ്ടായ കാരണവും ഈ വളം ശരിയായ രീതിയിൽ ലഭിക്കാത്തതാണ്. ഒരു വിളവെടുപ്പ് കാലത്ത് ഒരു തവണയാണ് വളമിടുന്നത്.
കർഷകരുടെ പ്രതിസന്ധി
കനത്ത മഴ മൂലം ചെടികൾ (കൈത) അഴുകി ഫംഗസ് രോഗങ്ങൾ തോട്ടത്തിൽ പടരുന്നതിനും കാരണമാവും. ഇത് വരാനിരിക്കുന്ന വിളവെടുപ്പ് സീസണിനെ ബാധിക്കുമെന്നും കർഷകർ കൂടുതൽ പ്രതിസന്ധിയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും കർഷകർ പറയുന്നു. ഇതിനു പുറമേ രാസവളക്ഷാമവും കൈതച്ചക്ക കൃഷിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. മഴക്കാലത്ത് പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങൾ യൂറിയ, പൊട്ടാഷ്, ഡിഎപി, ഫാക്ടാംഫോസ് എന്നിവയാണ്. ഇവ സമയത്ത് ലഭിക്കാതെ വന്നതോടെ കൃഷി നശിച്ചു പോയ കർഷകരുമുണ്ട്.
ലോകത്തിൽ കൈതച്ചക്ക കൃഷി ചെയ്യുന്നതിൽ ഏറ്റവും വലിയ രാജ്യം ഫിലിപ്പൈൻസാണെന്ന് പുതിയ ഡാറ്റ പ്രകാരം വ്യക്തമാവുന്നു. ഈ 2025ലെ കണക്ക് അനുസരിച്ച് ഏറ്റവും കൂടുതൽ കൈതച്ചക്ക ഉത്പ്പാദനം നടത്തുന്ന ലോകത്തിലെ പ്രധാന 5 രാജ്യങ്ങളെ കുറിച്ച് ചുവടെയുള്ള ചാർട്ടിൽ രേഖപ്പെടത്തിയിരിക്കുന്നു;

പൈനാപ്പിൾ കൃഷി വ്യാപകമാവുന്നു
പൈനാപ്പിൾ കൃഷി ലോകശ്രദ്ധ നേടുന്നുണ്ട്. കേരളത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് വ്യാപകമായി പൈനാപ്പിൾ കൃഷി ചെയ്യുന്നത്. ഇതിൽ എറണാകുളം മൂവാറ്റപുഴക്ക് അടുത്ത് വാഴക്കുളം എന്ന സ്ഥലമാണ് ഇന്ത്യയിലെ പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്നത്. ഇവിടെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കൈതച്ചക്ക കൃഷിയും, വിപണനവും. ഇവയെല്ലാം പ്രധാന വിപണികളിലേക്ക് തന്നെയാണ് കയറ്റുമതി ചെയ്യപ്പെടുന്നതും.
വാഴക്കുളത്ത് എത്തിയാൽ നോക്കെത്താ ദൂരത്തോളം കൈതച്ചക്ക വിടർന്നു നിൽക്കുന്നതു കാണാം. എന്നാൽ വാഴക്കുളത്ത് മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കൈതച്ചക്ക കൃഷി ചെയ്യുന്നുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഉത്പാദനം നടക്കുന്നത് വെസ്റ്റ് ബംഗാളിലാണ്. കേരളത്തിൽ നിന്നും പ്രധാനമായും ബാഗ്ലൂർ, ചെന്നൈ, ഡൽഹി, മുംബൈ എന്നീ സംസ്ഥാനങ്ങളിലേക്കാണ് കൈതച്ചക്ക കയറ്റുമതി ചെയ്യുന്നത്.


Click it and Unblock the Notifications